ഇടുക്കി: ജില്ലയിലെ ചോലവനങ്ങളില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നു. ജില്ലയുടെ പുറത്തുനിന്നും വിവിധ പഞ്ചായത്തുകളില്‍ നിന്നും വാഹനങ്ങളില്‍ എത്തിക്കുന്ന മാലിന്യങ്ങള്‍ വനമേഖലകളില്‍ നിക്ഷേപിക്കുന്നത് വന്യമ്യഗങ്ങളുടെ ജീവന് ഭീഷണിയാവുകയാണ്.

ജനവാസമേഘലകളില്‍ നിന്നും എത്തിക്കുന്ന ടണ്‍കണക്കിന് മാലിന്യങ്ങളാണ് ജില്ലയുടെ വിവിധ വനമേഖലകളില്‍ വ്യാപകമായി നിക്ഷേപിക്കുന്നത്. ചോലവനങ്ങള്‍ ഏറെയുള്ള നേത്യമംഗലം, കുണ്ടള, സൈലന്റുവാലി, കുട്ടിയാര്‍വാലി, ചിന്നാര്‍, കുണ്ടള എന്നിവിടങ്ങള്‍ മാലിന്യങ്ങള്‍കൊണ്ട് നിറയുകയാണ്. ജില്ലയുടെ പുറത്തുനിന്നും ടാങ്കര്‍ ലോറികളിലും, ടോറസുകളിലും എത്തിക്കുന്ന മാലിന്യങ്ങള്‍ മൂന്നാര്‍, മറയൂര്‍, ചെറുതോണി പോലീസുകര്‍ കണ്ടെത്തുകയും വാഹനയുടമകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
മലയോരമേഖലകളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് പ്രത്യേക സംവിധാനങ്ങല്‍ നിലവില്ലാത്തതാണ് പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കുന്നത്. വിനോദസഞ്ചാരികള്‍ ഏറെയത്തുന്ന രാമല്‍ക്കല്‍മേട്, മൂന്നാര്‍, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലാണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വന്‍തോതില്‍ കുന്നുകൂടുന്നത്. ഇവിടങ്ങളില്‍ മാലിന്യങ്ങളുടെ നിക്ഷേപങ്ങള്‍ കുറയ്ക്കുന്നതിനും പഞ്ചായത്തുകളിലെ മാലിന്യങ്ങള്‍ നീക്കംചെയ്യുന്നതിനും ക്ലീന്‍ മൂന്നാര്‍ ഗ്രീന്‍ മൂന്നാര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയെങ്കിലും ഫലം കണ്ടിട്ടില്ല.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഫമ്ടുകള്‍ ഉപയോഗിച്ച് മാലിന്യങ്ങള്‍ നീക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരരമൊരു സംഘടനയ്ക്ക് രൂപം നല്‍കിയതെങ്കിലും സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കുന്നതല്ലാതെ മറ്റൊന്നും ഇത്തരം സംഘടനകള്‍ സമ്മാനിക്കുന്നില്ല. ലോക ഭൂപടത്തില്‍ ഇടംനേടി തെക്കന്‍ കാശ്മീരെന്നറിയപ്പെടുന്ന മൂന്നാറില്‍ പ്ലാസ്റ്റ് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പഞ്ചായത്ത് ശക്തമായ നടപടികള്‍ സ്വീകരിച്ചെങ്കിലും പാതിവഴയില്‍ അവസാനിച്ചു. എന്നാല്‍ തൊട്ടടുത്ത അടിമാലി പഞ്ചായത്തില്‍ നടപ്പിലാക്കിയ മാലിന്യനിര്‍മ്മാര്‍ജ്ജനം ഫലം കാണുകയും ചെയ്തു. മാലിന്യ നിക്ഷേപങ്ങള്‍ക്കായി സര്‍ക്കാര്‍ കോടികള്‍ അനുവധിക്കുമ്പോള്‍ അത് ക്യത്യമായി വിനിയോഗം നടത്താന്‍ പഞ്ചായത്തുകള്‍ക്ക് കഴിയാത്തത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണാകുന്നത്. കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി പഞ്ചായത്തില്‍ നിന്നും പഞ്ചായത്ത് വാഹനത്തില്‍ എത്തിച്ച മാലിന്യം കുറ്റിയാര്‍ വാലിയിലെ വനങ്ങള്‍ നിക്ഷേപിച്ചിരുന്നു.

കാട്ടാനയടക്കം ആയിരക്കണക്കിന് വന്യമ്യങ്ങള്‍ ഉള്ള വനമേഘലയില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചത് ഇവയുടെ ജീവനുതന്നെ ഭീഷണിയാണ്. പൊട്ടിയചില്ലുകളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഭക്ഷിച്ച് കാട്ടാനകള്‍ വ്യാപമകമായി ചത്തൊടുങ്ങുമ്പോഴാണ് മാട്ടുപ്പെട്ടി പഞ്ചായത്ത് വാഹനത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. നിയമം കാക്കേണ്ടവര്‍തന്നെ നിയമലംഘനം നടത്തുമ്പോള്‍ നടപടിയെടുക്കേണ്ടവര്‍ മൗനം പാലിക്കുകയാണ്.