പമ്പയിലെ ശുചിമുറികളില്‍ ഇന്നും വെള്ളമില്ല. ശുചിമുറികളില്‍ മനുഷ്യ വിസര്‍ജ്യം കെട്ടിക്കിടക്കുന്ന അവസ്ഥയിലാണുള്ളത്. പല ശുചിമുറികളും ബ്ലോക്കായ നിലയിലാണുള്ളത്. 

സന്നിധാനം: പമ്പയിലെ ശുചിമുറികളില്‍ ഇന്നും വെള്ളമില്ല. ശുചിമുറികളില്‍ മനുഷ്യ വിസര്‍ജ്യം കെട്ടിക്കിടക്കുന്ന അവസ്ഥയിലാണുള്ളത്. പല ശുചിമുറികളും ബ്ലോക്കായ നിലയിലാണുള്ളത്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ വനത്തിലേക്ക് പോകേണ്ടി വരുന്നെന്ന് തീര്‍ത്ഥാടകര്‍ പരാതിപ്പെടുകയാണ്. ശുചിമുറി കോപ്ലക്സിന് പുറകിലെ തുറസായ സ്ഥലത്ത് നിലവില്‍ പ്രാഥമിക ആവശ്യത്തിന് പോകേണ്ടി വരുന്ന അവസ്ഥയിലാണ് തീര്‍ത്ഥാടകര്‍. 

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് ഏറെ വലഞ്ഞത്. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ വേറെ ഒരു നിവൃത്തിയുമില്ലാത്ത സ്ഥിതിയിൽ ഉടൻ ദേവസ്വംബോർഡ് പരിഹാരമുണ്ടാക്കിയേ തീരൂ. ഇല്ലെങ്കിൽ രണ്ട് മാസത്തെ തീർഥാടനകാലത്ത് സ്ഥിതി ഗുരുതരമാകുമെന്നുറപ്പ്. 

പമ്പയിലെ സര്‍ക്കാര്‍ ആശുപത്രിയുടെ അവസ്ഥയും പരിതാപകരമാണ്. പ്രളയമെടുത്ത സ്ട്രെച്ചറുകളും കിടക്കകളും ആശുപത്രിയില്‍ കൂട്ടിയിട്ടിരിക്കുന്നു. താഴത്തെ നിലയില്‍ തറയില്‍ ടൈല്‍സ് പാകി തീര്‍ത്തിന്നിട്ടില്ല. ശൗചാലങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നതേയുള്ളൂ. കാനനപാതിയില്‍ അയ്യപ്പഭക്തര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഏറ്റവുമധികം ആശ്രയമാകുന്ന ആശുപത്രിയായിരുന്നു ഇത്.