കഴിഞ വര്‍ഷം ഒക്ടോബര്‍ 14നാണ് പുനലൂര്‍ കരവാളൂര്‍ ആലക്കുന്നില്‍ വീട്ടില്‍ സാം എബ്രഹാം മെല്‍ബണിലെ താമസസ്ഥലത്ത് വെച്ച് മരിച്ചത്. മെല്‍ബണ്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കഴിഞ ദിവസമാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭാര്യ സോഫിയയും കാമുകന്‍ അരുണ്‍ കമലാസനും ചേര്‍ന്ന് സയനൈഡ് നല്‍കി കൊലപ്പെടുത്തുകയായിരുന്നു. ഉറക്കത്തിനിടെ ഹൃദയാഘാതം വന്നാണ് മരണമെന്നായിരുന്നു ഇവര്‍ എല്ലാവരെയും ധരിപ്പിച്ചിരുന്നത്. എന്നാല്‍ ഇത് കൊലപാതകമാണെന്നും സംഭവത്തില്‍ സോഫിയയ്‌ക്ക് പങ്കുള്ളതായും നേരത്തെ സംശയിച്ചിരുന്നെന്നാണ് സാമിന്റെ മാതാപിതാക്കള്‍ പറയുന്നത്.

ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. കുടുംബ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് മരണത്തിലുള്ള സംശയം ഇതുവരെ തുറന്ന് പറയാതിരുന്നത്. സാം എബ്രഹാമിന്റെ നാലുവയസുള്ള കുട്ടിയെ സുരക്ഷിതമായി കിട്ടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. മൃതദേഹം സംസ്കരിച്ച് 10 മാസം പിന്നിട്ടതിനാല്‍ ഇനിയും തെളിവുകള്‍ കിട്ടാന്‍ പ്രയാസമാകുമെന്നാണ് കരുതുന്നത്. സംഭവുവുമായി ബന്ധപ്പെട്ട് ഇതുവരെയും ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് പുനലൂര്‍ പൊലീസ് അറിയിച്ചു.