വിവാഹ ശേഷം വധുവിനെയും വരനെയും ആനയിച്ച് നടത്തുന്ന ഘോഷയാത്ര മണിക്കൂറുകളോളം പ്രദേശത്ത് ഗതാഗത തടസ്സമുണ്ടാക്കിയത് ആളുകള്‍ ചോദ്യം ചെയ്തത് ചിത്രീകരിക്കുന്നതിടയിലാണ് ഏഷാനെറ്റ് ന്യൂസ് സംഘത്തിന് നേരെ ആക്രമണുണ്ടായത്. റിപ്പോര്‍ട്ടര്‍ ഷബ്നയുടെ കയ്യില്‍ പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചയാള്‍ ദൃശ്യങ്ങളെടുക്കുന്നതിനിടെ ഓടി ഒളിച്ചു. ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. തിരൂര്‍ കട്ടച്ചിറ വെള്ളറോട്ടില്‍ അബ്ദുള്‍ സലാമാണ് പിടിയിലായത്. ഗതാഗത തടസ്സമുണ്ടാക്കിയതിനും സ്‌ത്രീയോട് അപമര്യാദയായി പെരുമാറിയതിനും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസ്സെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ജി.കെ.പി വിജേഷിനെ കയ്യേറ്റം ചെയ്ത സംഘം ക്യാമറ തകര്‍ക്കുകയും, ദൃശ്യങ്ങള്‍ മായ്ച്ച് കളയാന്‍ ശ്രമിക്കുകയും ചെയ്തു. കണ്ടാലറിയാവുന്ന മറ്റു പ്രതികള്‍ക്കായുള്ള തിരച്ചിലിലാണ് പൊലീസ്. വിവാഹശേഷം വധൂവരന്മാരെ ആഘോഷപൂര്‍വ്വം വിചിത്രമായ രീതിയില്‍ ആനയിക്കുന്ന സംഭവങ്ങള്‍ മലബാറിലെങ്ങും സജീവമാണ്. ആശുപത്രിയിലേക്കുള്ള രോഗികളടക്കം വഴിയില്‍ കാത്തു നില്‍ക്കുമ്പോഴാണ് സംഘം റോഡില്‍ വാദ്യമേളങ്ങളുമായി മണിക്കൂറുകള്‍ നിലയുറപ്പിച്ചത്.