സ്ത്രീകൾ മാത്രമുള്ള വാട്സാപ്പ് ഗ്രൂപ്പിൽ കള്ളപ്പേരില്‍ കയറിക്കൂടിയ യുവാവ് കുടുങ്ങിയത് ഇങ്ങനെ
കാസർഗോഡ്: സ്ത്രീകൾ മാത്രം അംഗങ്ങളായുള്ള വാട്സാപ്പ് ഗ്രൂപ്പിൽ പേരും ചിത്രവും മാറ്റി നൽകി നിരന്തരം ഫോട്ടോയും വിവരങ്ങളും ആവശ്യപ്പെട്ടിരുന്ന യുവാവിനെ പൊലീസ് പിടികൂടി. ഗ്രൂപ്പംഗമായ യുവതി നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് കാസർഗോഡ് പൊലീസിന്റെ പിടിയിലായത്.
കാസർഗോഡ് ബെളിഞ്ചം സ്വദേശി സുബൈറിനെയാണ് വിദ്യാനഗർ പൊലീസ് പിടികൂടിയത്. സ്ത്രീകൾ മാത്രം അംഗമായ ഇശൽ നിലാവ്, കിനാവ് എന്നീ വാട്സാപ്പ് ഗ്രൂപ്പുകളിലാണ് ഇയാൾ പേുമാറി അംഗമായത്. ആയിഷ എന്നപേരിൽ മറ്റൊരു സ്ത്രീയുടെ ചിത്രം പ്രൊഫൈൽ ഫോട്ടോ ആക്കിയാണ് വാട്സാപ്പ് ഗ്രൂപ്പിൽ സുബൈർ നുഴഞ്ഞ് കയറിയത്. ഇരുഗ്രൂപ്പിലുമായി 200 സ്ത്രീകളാണ് അംഗങ്ങളായുള്ളത്. ഗ്രൂപ്പിലെ ഒരംഗത്തിന് പ്രതി ലൈഗിംഗചുവയോടെയുള്ള സന്ദേശങ്ങൾ അയച്ചിരുന്നു. ഫോട്ടോ ആവശ്യപ്പെടുകയും ചെയ്തു. സംശയം തോന്നിയ യുവതി സംഭവം ഭർത്താവിനെയും പൊലീസിനേയും അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുബൈർ വലയിലായത്. ഗ്രൂപ്പംഗങ്ങളെ വിവരം അറിയിച്ചെങ്കിലും ആദ്യം ആരും കാര്യമായെടുത്തില്ല. ഒടുവിൽ പ്രതിക്കൊപ്പമുള്ള വീഡിയോ പൊലീസ് തന്നെ അയച്ച് നൽകി.
വീട്ടമ്മമാരും ഉദ്യോഗസ്ഥരും വിദ്യാർത്ഥിനികളുമടങ്ങുന്ന ഗ്രൂപ്പിലായിരുന്നു സുബൈറിന്റെ ആൾമാറാട്ടം. ഇയാൾ ഗ്രൂപ്പിൽ കയറിപ്പറ്റിയതെങ്ങിനെയെന്നും ആരുടെഎങ്കിലും സഹായം ഇതിന് ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയ്ക്കെതിരെ സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ചതിനും കബളിപ്പിക്കാൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.