ഏറ്റവും അധികം പോഷകമൂല്യമുള്ള ഫലങ്ങളില്‍ ഒന്നായ ഇതിന് മികച്ച വിലയും ഇപ്പോള്‍ ലഭിക്കുന്നുണ്ട്. 

പുല്‍പള്ളി: മുമ്പ് വനില കൃഷി ചെയ്ത പോലെ വയനാട്ടില്‍ ഇപ്പോള്‍ ട്രന്‍ഡായിരിക്കുന്നത് ബട്ടര്‍ ഫ്രൂട്ട് (വെണ്ണപ്പഴം) കൃഷിയാണ്. ലോറേസി സസ്യകുടുംബത്തില്‍പ്പെട്ട ഈ പഴം അവക്കാഡോ എന്നും അറിയപ്പെടുന്നു. ബട്ടര്‍ പിയര്‍, അലീഗറ്റര്‍ പിയര്‍ എന്നിങ്ങനെയും പേരുകളുണ്ട്. കരീബിയന്‍ ദ്വീപുകള്‍, മെക്സിക്കോ, തെക്കേ അമേരിക്ക മധ്യ അമേരിക്ക എന്നിവയാണ് ഇതിന്‍റെ ജന്മദേശം. എന്നാല്‍ ഇന്ത്യയിലേക്ക് ബട്ടര്‍ കൃഷിയെത്തുന്നത് ശ്രീലങ്കയില്‍ നിന്നാണ്.

കാപ്പി തോട്ടത്തിലും മറ്റുമായി നിരവധി പേര്‍ വെണ്ണപ്പഴം കൃഷി ചെയ്തു തുടങ്ങിയതോടെ വയനാടന്‍ മണ്ണ് ബട്ടര്‍ഫ്രൂട്ട് കൃഷിക്ക് അനുയോജ്യമെന്നാണ് തെളിയുന്നത്. ഏറ്റവും അധികം പോഷകമൂല്യമുള്ള ഫലങ്ങളില്‍ ഒന്നായ ഇതിന് മികച്ച വിലയും ഇപ്പോള്‍ ലഭിക്കുന്നുണ്ട്. 

കൊഴുപ്പ് കൂടുതലുളളതിനാലാണ് വെണ്ണപ്പഴം എന്ന പേരിലറിയപ്പെടുന്നത്. ഇപ്പോള്‍ അഞ്ച് വര്‍ഷത്തോളമായി മാനന്തവാടി, സുല്‍ത്താന്‍ബത്തേരി കല്ലൂര്‍, പുല്‍പ്പള്ളിയുടെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ബട്ടര്‍ കൃഷിയുണ്ട്. വെള്ളക്കെട്ടില്ലാത്ത പറമ്പുകളില്‍ ബട്ടര്‍ച്ചെടി സമൃദ്ധമായി വളരുമെന്ന് കര്‍ഷകര്‍ പറയുന്നു. 

ആരോഗ്യകരമായ കൊഴുപ്പ് ധാരാളം ഉള്ളതിനാല്‍ വെണ്ണപ്പഴം കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറക്കുമെന്നാണ് പഠനങ്ങള്‍ പറുന്നു. അവ്കാഡൊയുടെ 75 ശതമാനം കലോറിയും ഉണ്ടാവുന്നത് കൊഴുപ്പിൽ നിന്നാണ്‌. വാഴപ്പഴത്തേക്കാൾ 60 ശതമാനം കൂടുതൽ പൊട്ടാസ്യവും അവ്കാഡൊയിൽ അടങ്ങിയിട്ടുണ്ട്. ജീവകം ബി, ജീവകം ഇ, കെ എന്നിവകൾകൊണ്ടും സമ്പന്നമാണിത്. മറ്റേത് പഴവർഗ്ഗത്തേക്കാളും നാരുകൾ(fiber) അവ്കാഡൊയിലുണ്ട്. നട്ട് അഞ്ച് വര്‍ഷത്തിനുള്ളില്‍ കായ്ക്കാന്‍ തുടങ്ങും. കയറ്റുമതി സാധ്യത ഈ പഴത്തിന് എല്ലായ്‌പ്പോഴുമുണ്ടെന്നതിനാല്‍ കര്‍ഷകര്‍ ഏറെ പ്രതീക്ഷയിലാണ്.