പാകിസ്ഥാന്‍ സൈനിക കോടതി വധശിക്ഷ വിധിച്ച മുംബൈ സ്വദേശി കുല്‍ഭൂഷണ്‍ ജാദവ് എവിടെയാണെന്നതിനെക്കുറിച്ചുള്ള വിവരം പാകിസ്ഥാന്‍ കൈമാറുന്നില്ലെന്ന് വിദേശ കാര്യമന്ത്രാലയം ആരോപിച്ചു. കുല്‍ഭൂഷനെ തട്ടിക്കൊണ്ടുപോയതാണെന്നും വിദേശകാര്യ വക്താവ് ഗോപാല്‍ ഭോഗ്‍ലെ പറഞ്ഞു

കുല്‍ഭൂഷണ്‍ യാദവ് ഇന്ത്യന്‍ ചാരനല്ലെന്നും നിരപരാധിയാണെന്നുമുള്ള നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന വിദേശകാര്യ മന്ത്രാലയം പാകിസ്ഥാനെ വിമര്‍ശിച്ചു. കുല്‍ഭൂഷണ്‍ ജാദവിനെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ചോ ആരോഗ്യ നിലയെക്കുറിച്ചോ വിവരങ്ങള്‍ കൈമാറാന്‍ പാകിസ്ഥാന്‍ തയ്യാറാകുന്നില്ലെന്ന് വിദേശകാര്യ വക്താവ് ഗോപാല്‍ ഭോഗ്‍‍ലെ പറഞ്ഞു. ബലൂചിസ്ഥാനില്‍ നിന്നല്ല ഇറാനില്‍ നിന്നാണ് കുല്‍ഭൂഷനെ തട്ടിക്കൊണ്ടുപോയത്. ഇറാനില്‍ കച്ചവടക്കാരനായിരുന്ന കുല്‍ഭൂഷനെ തട്ടിക്കൊണ്ടുപോയകിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇറാന്‍ സര്‍ക്കാരിന്‍ നിന്നും ആവശ്യപ്പെട്ടെങ്കിലും പ്രതികരണം കിട്ടിയിട്ടില്ല.

കുല്‍ഭൂഷണ്‍ ജാദവ് ചാരനാണെങ്കില്‍ എന്തിന് അദ്ദേഹം അസ്സല്‍ പാസ്‌പോര്‍ട്ട് കൈവശം കൊണ്ടുനടക്കണമെന്ന് വിദേശകാര്യ വക്താവ് ഗോപാല്‍ ഭോഗ്‍‍ലെ ചോദിച്ചു. കുല്‍ഭൂഷന്‍റെ കസ്റ്റഡിയും വിചാരണയും അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണ്. കുല്‍ഭൂഷനെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കാണാന്‍ അനുമതി ചോദിച്ചതെങ്കിലും 13 തവണയും പാകിസ്ഥാന്‍ അനുമതി നിഷേധിച്ച. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വഴി കുല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.