ആറളത്തെ പരിപ്പുതോട് നവജീവന്‍ ആദിവാസി കോളനിയോട് ചേര്‍ന്ന വനമേഖലയിലാണ് കാട്ടാന വെടിയേറ്റ് ചെരിഞ്ഞത്.ഇന്നലെ രാവിലെ കാട്ടരുവിക്ക് സമീപം അവശനിലയില്‍ കണ്ട പിടിയാന വൈകീട്ടോടെ ചെരിയുകയായിരുന്നു.വനപാലകരുടെ ശ്രദ്ധയില്‍പ്പെടുമ്പോള്‍ ആനയുടെ കഴുത്തിലും പുറകിലും കുത്തേറ്റ നിലയില്‍ മുറിവുകളുണ്ടായിരുന്നു.പരിശോധിക്കാന്‍ ഡോക്ടറെത്തുമ്പോഴേക്കും ആന ചരിഞ്ഞു.

കൊമ്പനാനയുടെ കുത്തേറ്റാണ് മുറിവുകളെന്നായിരുന്നു ആദ്യ സംശയം.പോസ്റ്റ്മാര്‍ട്ടം നടത്തിയപ്പോഴാണ് വയറില്‍ വെടിയുണ്ട കണ്ടെത്തിയത്.ജനവാസകേന്ദ്രത്തില്‍ കടന്നപ്പോള്‍ വെടിയേറ്റതാണെന്നാണ് വനംവകുപ്പിന്റെ നിഗമനം.സമീപത്തെ റബ്ബര്‍ തോട്ടതില്‍ നിന്ന് വെടികൊണ്ട ശേഷം കാട്ടരുവിയില്‍ വെളളം കുടിക്കാനെത്തിയപ്പോള്‍ ചെരിഞ്ഞതാണെന്ന് സംശയിക്കുന്നു.

സംഭവത്തില്‍ നാട്ടുകാരായ രണ്ട് പേരെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇവരെ വിശദമായി ചോദ്യംചെയ്ത് വരികയാണ്.രണ്ട് മാസം മുമ്പ് ആറളം വനത്തിലെ പാറയ്ക്കാമ്പാറയില്‍ കാട്ടാന ജനവാസകേന്ദ്രത്തിലെത്തി ചെരിഞ്ഞിരുന്നു.