ദില്ലിയിലെ തുർക്ക്മാൻ ഗേറ്റിൽ ഒഴിപ്പിക്കുന്നതിനിടെ പുലർച്ചെ സംഘർഷമുണ്ടായി. സയിദ് ഇലാഹി മസ്ജിദിനോട് ചേർന്നുള്ള ഭാഗം പൊളിച്ചുനീക്കുന്നതിനിടെ പൊലീസിന് നേരെ കല്ലേറ്.
ദില്ലി: രാംലീല മൈതാനിക്കടുത്ത് തുർക്ക്മാൻ ഗേറ്റിൽ ഒഴിപ്പിക്കുന്നതിനിടെ പുലർച്ചെ സംഘർഷം. അനധികൃത കയ്യേറ്റം ആരോപിച്ചായിരുന്നു ഒഴിപ്പിക്കൽ. പൊലീസിന് നേരെ കല്ലേറുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചു. സയിദ് ഇലാഹി മസ്ജിദിനോട് ചേർന്നുള്ള ഒരു ഭാഗത്തെ ഒഴിപ്പിക്കലിനിടെയാണ് സംഘർഷം ഉണ്ടായത്.
പുലർച്ചെ ഒന്നരയ്ക്കുള്ള നീക്കത്തിനിടെയാണ് പ്രതിഷേധമുണ്ടായത്. കല്ലേറിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. നിരവധി കടകളും മറ്റുമുള്ള സ്ഥലത്തായിരുന്നു ഒഴിപ്പിക്കൽ. ഈ മേഖലയിൽ എല്ലാം ഒഴിപ്പിക്കാനുള്ള നോട്ടീസ് നേരത്തെ നൽകിയിരുന്നുവെന്ന് അധികൃതർ പറയുന്നു. ഇന്ന് ഒഴിപ്പിക്കലുണ്ടാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. എന്നാൽ രാത്രി തന്നെ ബുൾഡോസറുകളുമായെത്തി അധികൃതർ കെട്ടിടങ്ങൾ പൊളിക്കുകയായിരുന്നു.
മസ്ജിദിനു ചുറ്റുമുള്ള കയ്യേറ്റം മാത്രമാണ് ഒഴിപ്പിച്ചതെന്ന് എംസിഡി ഡെപ്യൂട്ടി കമ്മീഷണർ വിവേക് അഗർവാൾ പറഞ്ഞു. മസ്ജിദ് ഭാരവാഹികൾ വീണ്ടും കോടതിയിൽ പോയെങ്കിലും സ്റ്റേ നല്കിയിരുന്നില്ലെന്നും വിവേക് അഗർവാൾ പ്രതികരിച്ചു. 19 സെൻറേ മസ്ജിദിനുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തങ്ങൾ വീണ്ടും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നുവെന്നും ആ ഹർജി പരിഗണിക്കും മുൻപ് അധികൃതർ ബുൾഡോസർ രാജ് നടത്തിയെന്നും പള്ളി ഭാരവാഹികൾ പ്രതികരിച്ചു.



