ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാകിസ്ഥാൻ പരാമര്‍ശത്തിൽ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമാകും. വിഷയത്തിൽ പ്രധാനമന്ത്രി സഭയിലെത്തി മാപ്പ് പറയണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കോൺഗ്രസ്. മാപ്പ് പറയേണ്ടതില്ലെന്ന നിലപാടിലാണ് ബിജെപി. പാര്‍ലമെന്‍റിന് പുറത്ത് ഒത്തുതീര്‍പ്പിനുള്ള ശ്രമവും നടക്കുന്നുണ്ട്. 

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പാകിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന നരേന്ദ്രമോദിയുടെ പരാമര്‍ശത്തിൽ കഴിഞ്ഞയാഴ്ച്ച പാര്‍ലമെന്‍റ് നടപടികൾ തടസ്സപ്പെട്ടിരുന്നു.

ജിഎസ്ടി കോംപൻസേഷൻ ഭേദഗതി ബില്ലും ഇന്ന് ലോക്സഭ പരിഗണിക്കും. ഓര്‍ഡിനൻസിന് പകരമാണ് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‍ലി ബില്ല് അവതരിപ്പിക്കുന്നത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതിനുള്ള ബില്ല് നാളെ ലോക്സഭ പരിഗണിക്കും.