യുഡിഎഫ് വിട്ട ശേഷം കേരള കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളിയായി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മാറുകയാണ്.

ചെങ്ങന്നൂരിലെ പിന്തുണ സംബന്ധിച്ച് കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് തീരുമാനമെടുക്കാന്‍ ഒന്‍പതംഗ സമിതിക്ക് രൂപം നല്‍കി സ്റ്റിയറിംഗ് കമ്മിറ്റി യോഗം പിരിഞ്ഞു. യുഡിഎഫ് വിട്ട ശേഷം കേരള കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളിയായി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മാറുകയാണ്. പിന്തുണ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും കോണ്‍ഗ്രസിനെ ജോസ് കെ മാണി രൂക്ഷമായി വിമര്‍ശിച്ച് നിലപാട് വ്യക്തമാക്കി. 

കേരള കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചവരോടൊപ്പം കൂട്ടുകൂടുമ്പോള്‍ സൂക്ഷിക്കണമെന്ന് പറഞ്ഞ് ജോസ് കെ മാണി നിലപാട് കൂടുതല്‍ കടുപ്പിച്ചതോടെ എല്‍ഡിഎഫ് എന്ന് തീരുമാനം ഉടന്‍ എടുക്കരുതെന്നാവശ്യപ്പെട്ട് ജോസഫ് വിഭാഗവും രംഗത്തെത്തി. പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെട്ട കമ്മറ്റിയില്‍ മാണി വിഭാഗത്തിനാണ് മുന്‍തൂക്കം. തര്‍ക്കം നിലനില്‍ക്കുമ്പോഴും കെ എം മാണിയുടെ പിന്തുണ തേടി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും രംഗത്തെത്തി.