കോട്ടയം: പോലീസിന്‍റെ മാനസിക പീഡനത്തില്‍ യുവതിയുടെ ഗര്‍ഭം അലസിയതായി പരാതി. സംഭവത്തില്‍ ഉയര്‍ന്ന വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്താന്‍ നിയമസഭാ സമിതിയുടെ നിര്‍ദേശം നല്‍കി.

ബന്ധുവിന്‍റെ പരാതിയെ തുടര്‍ന്ന് രാവിലെ മുതല്‍ വൈകിട്ട് വരെ പോലീസ് സ്‌റ്റേഷനില്‍ നിര്‍ത്തിയതിനെ തുടര്‍ന്നാണ് ഗര്‍ഭം അലസിയതെന്നാണ് വൈക്കം സ്വദേശിനി മുഹ്നിനയാണ് പറയുന്നത്. സംഭവം അതീവ ഗൗരവമുള്ളതാണെന്നും സ്ത്രീകളുടെയും കുട്ടികളുടെയും അംഗപരിമിതരുടെയും പരാതികള്‍ പരിഗണിക്കുന്ന ആയിഷാ പോറ്റി എംഎല്‍എ അധ്യക്ഷനായുള്ള നിയമസഭാ സമിതി വിലയിരുത്തി.

അതേസമയം ഇത്തരം സംഭവം ഉണ്ടായിട്ടില്ലെന്നും മുഹ്‌സിനയെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ജില്ലാ പോലീസ് മേധാവി പി.എം മുഹമ്മദ് റഫീഖ് അറിയിച്ചു. ഇത് സംബന്ധിച്ച് മൂന്ന് ഡിവൈഎസ്പിമാര്‍ പരാതി അന്വേഷിച്ച് പരാതി നല്‍കിയിട്ടുണ്ട്. പോലീസ് വിളിപ്പിക്കാതെ തന്നെ മുഹ്‌സിന സ്റ്റേഷന്‍ വളപ്പില്‍ എത്തിയതായിരുന്നതായി സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

താന്‍ പരാതിക്കാരിയെ ആദ്യമായാണ് കാണുന്നതെന്നും കുറ്റക്കാരനല്ലെന്നും നാര്‍ക്കോ അനാലിസിസ് ഉള്‍പ്പെടെയുള്ള ഏത് അന്വേഷണത്തിനും തയാറാണെന്നും കുറ്റാരോപിതനായ സിഐയും മറ്റ് അംഗങ്ങളും അറിയിച്ചു. പരാതി നല്‍കിയതിന്‍റെ പേരില്‍ സിഐ തനിക്കും തന്‍റെ കുടുംബത്തിനുമെതിരെ കേസ് നല്‍കി.

ഇതിന്‍റെ മറവില്‍ താന്‍ നിയമസഭാ സമിതിയില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദം ഉണ്ടായതായും മുഹ്‌സിന ആരോപിച്ചു. സിഐയുടെ ബന്ധുവാണ് തന്‍റെ കുടുംബത്തിനെതിരെ പരാതി നല്‍കിയതെന്നും ഇവര്‍ ആരോപിച്ചു. ഇതോടെയാണ് വിശദമായ മറ്റൊരു അന്വേഷണം നടത്താന്‍ സമിതി നിര്‍ദേശിച്ചത്. 

ഐപിഎസ് റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയെ കൊണ്ട് അന്വേഷണം നടത്തണമെന്ന് ജില്ലാ പൊലീസ് മേധാവിയും നിര്‍ദേശിച്ചു. എംഎല്‍എമാരായ പ്രഫ. ഡോ. എന്‍. ജയരാജ്, സി.കെ. ആശ, പ്രതിഭാ ഹരി, ജില്ലാ കലക്ടര്‍ ബി.എസ്. തിരുമേനി, എഡിഎം കെ. രാജന്‍, ഡപ്യൂട്ടി സെക്രട്ടറി പി. റെജി എന്നിവരും സിറ്റിങ്ങില്‍ പങ്കെടുത്തു.