ഈറോഡ്: വിവാഹ നിശ്ചയത്തിനു മൂന്നു ദിവസം ശേഷിക്കേ യുവതിയും മാതാപിതാക്കളും വിഷം കഴിച്ചു മരിച്ചു. തമിഴ്‍നാട്ടിലെ ഈറോഡിനടുത്ത് ചിന്നംപാളയത്താണ് സംഭവം.

സ്വകാര്യ ബാങ്ക് മാനേജരായ കൃതിക (31), മാതാപിതാക്കളായ മനോഹരന്‍ (60), രാധാമണി (55) എന്നിവരെയാണ് കഴിഞ്ഞദിവസം രാത്രിയില്‍ വീട്ടിനുള്ളില്‍ മരിച്ച നലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്നാണ് ഇവര്‍ മരിച്ചതെന്ന് പൊലീസ് പറയുന്നു.

വീട്ടിനുള്ളില്‍ നിന്നും മൂന്ന് ആത്മഹത്യാ കുറിപ്പുകള്‍ പൊലീസ് കണ്ടെടുത്തു. മാനസീക പ്രശ്നങ്ങളും ആശയക്കുഴപ്പങ്ങളും മൂലമാണ് ആത്മഹത്യയെന്നാണ് ഇതിലൊന്നില്‍ പറയുന്നത്. ശവസംസ്‍കാരത്തിനുള്ള പണവും മൃതദേഹങ്ങള്‍ക്ക് സമീപത്തു നിന്നും ലഭിച്ചു.

ഒരു മലയാളി യുവാവുമായുള്ള കൃതികയുടെ വിവാഹം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഉറപ്പിച്ചത്. വിവാഹനിശ്ചയം രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കെയായിരുന്നു കൂട്ട ആത്മഹത്യ.