ബെയ്ജിംഗ്: കാല്‍നൂറ്റാണ്ട് മുന്‍പ് നഷ്ടപ്പെട്ട പിതാവിനെ കണ്ടെത്തി യുവതി. ചൈനയിലാണ് സംഭവം. തന്‍റെ ആറാം വയസിലാണ് ചെന്‍ ഹുയിഹുയി എന്ന പെണ്‍കുട്ടിക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടത്. എന്നാല്‍ മാതപിതാക്കളെ തേടി വര്‍ഷങ്ങള്‍ അലഞ്ഞ് ഒടുവില്‍ പിതാവിമെ വീണ്ടെടുക്കാന്‍ മാത്രമേ ചെന്നിന് സാധിച്ചുള്ളു. കാരണം മകള്‍ നഷ്ടപ്പെട്ട ദു:ഖത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അമ്മ മരണപ്പെട്ടു. 

തന്റെ മാതാപിതാക്കളെ തിരിച്ച് പിടിക്കാനായി ചെന്‍ സമീപിച്ചത് ചൈനയിലെ ‘ബേബി കം ഹോം’ എന്ന വെബ്‌സൈറ്റിനെയാണ്. കുടുംബത്തില്‍ നിന്ന് കാണാതാകുന്നവരെ കണ്ടുപിടിക്കുന്നതിനുള്ള സൈറ്റാണിത്. മാസങ്ങള്‍ക്ക് ശേഷമുള്ള അന്വേഷണത്തില്‍ ഈ സൈറ്റിലൂടെ ചെന്‍ പിതാവ് മിസ്റ്റര്‍ സ്‌ക്യൂ ഖിബിയോവിനെ കണ്ടെത്തി. 

പിന്നീട് ഡിഎന്‍എ ടെസ്റ്റ് നടത്തിയതോടെ സ്‌ക്യൂ തന്‍റെ പിതാവാണെന്ന് യുവതിക്ക് വ്യക്തമായി. അങ്ങനെ 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ വീണ്ടും കണ്ടുമുട്ടി. 1992 ല്‍ ലാണ് സംഭവം. അച്ഛനും ആന്‍റിക്കും ഒപ്പം കിഴക്കന്‍ ചൈനയിലെ അന്‍ഹുയ് പ്രവിശയില്‍ നിന്ന് തെക്കന്‍ ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലേക്ക് അമ്മയെ കാണാനായി യാത്ര ചെയ്യുകയായിരുന്നു ആറു വയസുകാരി ചെന്‍. 

ഷന്‍ഗായ് റെയില്‍വേ സ്റ്റേഷനിലായിരുന്നു മൂവരും. ഇവിടെ വെച്ചാണ് ചെന്നിന് കാണാതാകുന്നത്. മൂന്നുദിവസമാണ് തെരുവുകളിലൂടെ പിതാവിനെ അന്വേഷിച്ച് ചെന്‍ നടന്നത്. 

എന്നാല്‍ ഇവിടെ വെച്ച് ചെന്നിന് മറ്റൊരു പിതാവിനെ കിട്ടി. അയാള്‍ ചെന്നിനെ സ്വന്തം മകളെ പോലെ വളര്‍ത്തി. എന്നാല്‍ തന്നെ തന്റെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാണോ അതോ അവര്‍ക്ക് തന്നെ നഷ്ടപ്പെട്ടതാണോ എന്ന ചിന്ത 26 വര്‍ഷമാണ് ചെന്നിനെ അലട്ടിയത്.