മോഷ്ടാക്കളെ പിടികൂടിയപ്പോള്‍ കൊലപാതക ഗൂഡാലോചന പുറത്തായി

ആന്ധ്രപ്രദേശ്: ആന്ധ്രാപ്രദേശിലെ വിഴിയനഗരത്തില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കാമുകനുമായി ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കിയ നവവധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വൈ. സരസ്വതിയെന്ന ഇരുപത്തിരണ്ട് കാരിയെയാണ് ഭര്‍ത്താവ് യമക ഗൗരിശങ്കറിനെ(30) കൊല്ലപ്പെടുത്തിയതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്തിടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കാമുകനൊപ്പം ജീവിക്കാനാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് പൊലിസ് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച സരസ്വതി തന്നെയും ഭര്‍ത്താവിനെയും മോഷ്ടാക്കള്‍ ആക്രമിച്ചെന്നും ആക്രമണത്തനിടെ ഭര്‍ത്താവ് കൊല്ലപ്പെട്ടെന്നും കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേരെ പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക ഗൂഡാലോചന പുറത്ത് വന്നത്.

കാമുകനൊപ്പം ജീവിക്കാനായി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ നവവധു നല്‍കിയ ക്വട്ടേഷനാണെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. രാമകൃഷ്ണ, മെരുഗു ഗോപി, ഗുരുള ബംഗാരുരാജു എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇതില്‍ രാമകൃഷ്ണ രണ്ട് കൊലക്കേസിലടക്കം നിരവധി കേസിലെ പ്രതിയാണ്. എഞ്ചിനിയറിംഗ് ബിരുദദാരികളാണ് പിടിയിലായ മറ്റ് രണ്ട് പ്രതികള്‍.

സരസ്വതിയും കാമുകന്‍ ശിവയും തയ്യാറാക്കിയ പ്ലാന്‍ പ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഒരു ചങ്ങളില്‍ പങ്കെടുത്ത് വരുന്ന വഴി ഇരുവരെയും നേരത്തെ പ്ലാന്‍ ചെയ്ത പ്രകാരം സംഘം ആക്രമിക്കുകയായിരുന്നു. ഇരുമ്പുവടികൊണ്ട് തലക്കടിച്ച് വീഴിത്തി ഗൗരി ശങ്കറിനെ പ്രതികള്‍ കൊലപ്പെടുത്തി. പ്രതിഫലമായി വിവാഹമോതിരം സരസ്വതി നല്‍കിയെന്നും മൊഴി നല്‍കി. മോഷണമാണെന്ന് വരുത്തിതീര്‍ക്കാന്‍ കൂടിയാണ് മോതിരം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.