ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങളുണ്ട്, പക്ഷേ ശരീരം അനുവദിക്കുന്നില്ല; യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചു
- ഇരുപത്തിരണ്ടുകാരിയായ യുവതി മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ചു. ഡൽഹിയിലെ ലക്ഷ്മി നഗറിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു യുവതി.
ദില്ലി: ഇരുപത്തിരണ്ടുകാരി മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ചു. ഡൽഹിയിലെ ലക്ഷ്മി നഗറിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു യുവതി. അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പമാണ് യുവതി കഴിഞ്ഞിരുന്നത്. സഹോദരിമാരിൽ ഒരാളാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് അവർ അമ്മയെ വിവരം അറിയിച്ചു. അമ്മയുടെയും സഹോദരിമാരുടെയും കരച്ചിൽ കേട്ട് അയൽവാസികൾ വീട്ടിൽ ഒാടിയെത്തുകയായിരുന്നു. പിന്നീട് അയൽവാസികൾ ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
യുവതിയുടെ ശരീരത്തിൽ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തി. ആത്മഹത്യ കുറിപ്പിൽ യുവതി ഒരു കവിതയും കുറിച്ചിട്ടുണ്ടായിരുന്നു. ' ചിറകുകളില്ലാത്ത പക്ഷിയായിരുന്നു അവള്‍, അവള്‍ പറക്കാന്‍ ആഗ്രഹിച്ചിരുന്നു, എന്നാല്‍ അവള്‍ മരിക്കണമായിരുന്നു' എന്നൊരു കവിതയാണ് യുവതി കുറിച്ചിരുന്നത്. 'മോം ഐ ലവ് യു' എന്നെഴുതിയാണ് ആത്മഹത്യ കുറിപ്പ് തുടങ്ങിയിരിക്കുന്നത്. ജീവിതത്തില്‍ തനിക്ക് ഒരുപാട് ആഗ്രഹങ്ങളുണ്ട് എന്നാല്‍ തന്റെ ശരീരം അതിന് അനുവദിക്കുന്നില്ല.
ശരീരത്തെ ഓര്‍ത്ത് നാണക്കേടാണ് തനിക്ക്. ശരീരത്തില്‍ താന്‍ തളയ്ക്കപ്പെട്ടിരിക്കുകയാണ്. ദൈവത്തിലെ വിശ്വാസം ഒരിക്കലും കൈവിടരുത്, ദൈവമുണ്ടെന്നും യുവതി കുറിപ്പിൽ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷമെ അന്വേഷണത്തെ കുറിച്ച് തീരുമാനിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.യുവതിക്ക് മാനസിക രോഗമോ മറ്റ് അസുഖങ്ങളോ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.