ഭര്‍ത്താവിന്‍റെയോ ബന്ധുക്കളുടേയോ അനുവാദം ചോദിക്കാതെ ഗര്‍ഭപാത്രം നീക്കം ചെയ്തുകയുമായിരുന്നു.

ആലപ്പുഴ: പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ചികിത്സ നടത്തിയ ആശുപത്രിക്കെതിരെ ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത്. കഴിഞ്ഞ 29 നാണ് തോട്ടപ്പള്ളിയില്‍ കൊട്ടാരവളവ് എസ് എസ് ഭവനത്തില്‍ സുധീഷിന്‍റെ ഭാര്യ നീതു (29) ആശുപത്രിക്കാരുടെ അനാസ്ഥമൂലം പ്രസവത്തെത്തുടര്‍ന്ന് മരിച്ചത്. ഹരിപ്പാട് ഹുദാ ട്രസ്റ്റ് എന്ന സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ നീതു കഴിഞ്ഞ 28 ന് ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയിരുന്നു.

ഡോക്ടറുടെ അനാസ്ഥമൂലം ശസ്ത്രക്രിയാ പിഴവില്‍ നീതുവിന് അമിത രക്തസ്രാവം ഉണ്ടായിരുന്നു. വിദഗ്ദ ചികിത്സയ്ക്ക് മറ്റേതെങ്കിലും ആശുപത്രിയിലേയ്ക്ക് മാറ്റുവാന്‍ ഭര്‍ത്താവ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ അതിന് സംമ്മതിച്ചില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ എല്‍ യമുന പരഞ്ഞു. 

രോഗിയ്ക്ക് കുഴപ്പമില്ലെന്ന് പറഞ്ഞ് ഡ്യൂട്ടി ഡോക്ടര്‍ ബന്ധുക്കളെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വൈകുന്നേരം നീതുവിന്‍റെ നില ഗുരുതരമായപ്പോള്‍ രക്തശ്രാവം നില്‍ക്കുവാനാണെന്നും പറഞ്ഞ് വീണ്ടും ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ഭര്‍ത്താവിന്‍റെയും ബന്ധുക്കളുടേയും അനുവാദം ചോദിക്കാതെ ഗര്‍ഭപാത്രം നീക്കം ചെയ്തുകയുമായിരുന്നു.

എന്നാല്‍ അര്‍ദ്ധ രാത്രിയില്‍ നീതുവിന്‍റെ നില ഗുരുതരമാവുകയും ഹൃദയമിടിപ്പ് കൂടുതലാണെന്നും വണ്ടാനം മെഡിക്കല്‍ കോളജഡിലേയ്ക്ക് കൊണ്ട് പോകുവാന്‍ ആശുപത്രി ജീവനക്കാര്‍ അറിയിക്കുകയായിരുന്നു. പലതവണ വിദഗ്ദ ചികിത്സയ്ക്കായി വേറെ ആശുപത്രിയിലേയ്ക്ക് നീതുവിനെ കൊണ്ടുപോകുവാന്‍ ഭര്‍ത്താവും ബന്ധുക്കളും തുനിഞ്ഞപ്പോള്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലെന്നും പറഞ്ഞ് ആശുപത്രി അധികൃതര്‍ തടയുകയായിരുന്നു. 

വണ്ടാനം ആശുപത്രിയില്‍ എത്തിയപ്പോള്‍ നീതുവിന്‍റെ ഹൃദയമിടിപ്പ് നിലച്ച അവസ്ഥയിലായിരുന്നെന്ന് അവിടുത്തെ ഡോക്ടര്‍മാര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യം വെച്ചിട്ടുള്ള ഹരിപ്പാടിലെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കെതിരെയും ചികിത്സിച്ച ഡോക്ടര്‍ക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ആക്ഷന്‍ കൗണ്‍സില്‍ സമരത്തിലുള്ളത്. 

നീതുവിന്‍റെ ആറ് വയസുള്ള മൂത്ത പെണ്‍കുട്ടിയും നവജാത ശിശുവും അനാഥരായതിന്‍റെ ഉത്തരവാദിത്വം ആശുപത്രി ജീവനക്കാര്‍ ഏറ്റെടുക്കാതെ ഒഴിഞ്ഞ് മാറുകാണെന്നും ഇതിന് മുമ്പും ഈ ആശുപത്രിയില്‍ ഇത്തരത്തില്‍ അപകട മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും അന്നും അത് രഹസ്യമായിവെച്ച് ആശുപത്രി ജീവനക്കാര്‍ രക്ഷപ്പെടുകയായിരുന്നെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു.