ദില്ലി: അത്താഴമുണ്ടാക്കുന്നതിനെ ചൊല്ലി തര്‍ക്കിച്ചതിനെ തുടര്‍ന്ന് യുവതി കാമുകനെ കുത്തിക്കൊന്നു. ഡല്‍ഹിയിലെ ഉത്തംനഗറിലാണ് സംഭവം നടന്നത്. നൈജീരിയക്കാരനായ ഇസു ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ കാമുകി എല്‍വി ഉജ്ജുമയെ പോലീസ് അറസ്റ്റ് ചെയ്തു.

തന്റെ വീട്ടിലെത്താന്‍ ഉജ്ജുമ കാമുകനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇയാള്‍ വീട്ടിലെത്തിയ ശേഷം ഇരുവരും തമ്മില്‍ വഴക്കുണ്ടായി. അയല്‍ക്കാര്‍ ഇടപെട്ട് ഇരുവരെയും ശാന്തരാക്കി. എന്നാല്‍ അവര്‍ പോയതിന് ശേഷം ഇരുവരും തമ്മില്‍ വീണ്ടും വഴക്ക് തുടരുകയായിരുന്നു. ആര് അത്താഴമുണ്ടാക്കും എന്നതിനെ ചൊല്ലിയായിരുന്നു വഴക്ക്.

വഴക്ക് മൂത്തതോടെ ഇസു എല്‍വിയെ മര്‍ദ്ദിച്ചു. ഇതിനിടെ പ്രതിരോധിക്കാന്‍ കത്തിയെടുത്ത എല്‍വി, ഇസുവിനെ കുത്തുകയായിരുന്നു. ഇസുവിനെ കുത്തിയ ശേഷം എല്‍വി അര മണിക്കൂറോളം കതകടച്ചിരുന്നു. പിന്നീട് കതക് തുറന്ന് നോക്കിയപ്പോഴാണ് ഇസുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവം അയൽക്കാർ പൊലീസിൽ അറിച്ചതോടെ ഇവരെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു.