സ്നോച്ചിയ മൊസെലേ എന്ന യുവതിയാണ് ആക്രമണം നടത്തിയത്

മെറിലാന്‍റ്: സ്വയം വെടിയുതിര്‍ക്കും മുമ്പ് മൂന്ന് പേരെ വെടിവച്ച് കൊന്ന യുവതി മരിച്ചു. അമേരിക്കയിലെ മേരിലാന്‍റിലെ മരുന്ന് വിതരണ കേന്ദ്രത്തിലുണ്ടായ വെടിവെപ്പിലാണ് അക്രമി അടക്കം നാല് പേര്‍ മരിച്ചത്. മൂന്ന് പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമിച്ച സ്ത്രീയെ പിടികൂടിയെങ്കിലും ഇവരെ രക്ഷിക്കാനായില്ല. 

സ്നോച്ചിയ മൊസെലേ എന്ന യുവതിയാണ് ആക്രമണം നടത്തിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആയിരത്തിലേറെ പേര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലാണ് വെടിവെപ്പ് ഉണ്ടായത്. 26 കാരിയായ യുവതി കൈത്തോക്ക് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. 

ബാള്‍ട്ടിമോര്‍ കൗണ്ടി സ്വദേശിയാണ് മോസെലേ എന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെയും വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.