മിസഫര്‍നഗര്‍: ആണ്‍കുട്ടിയെ പ്രസവിച്ചില്ലെന്ന പേരില്‍ രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് വിഷംകൊടുത്ത് കൊന്നെന്ന് പരാതി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. യുവതിയുടെ വീട്ടുകാരെ അറിയിക്കാതെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് മൃതദേഹം മറവുചെയ്യാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ജന്‍സത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പിങ്കി എന്ന യുവതിയെ ബന്ധുക്കള്‍ വിഷം കൊടുത്ത് കൊന്നെന്ന പരാതിയുമായി പിതാവാണ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. മുതദേഹം തന്റെ വീട്ടുകാരെ അറിയിക്കാതെ മറവ് ചെയ്യുന്നെന്നും അദ്ദേഹം പരാതിപ്പെട്ടു. തുടര്‍ന്ന് സംസ്കരിക്കുന്നതിനിടെ പൊലീസെത്തി ഇത് തടഞ്ഞു. സ്ത്രീധനം ആവശ്യപ്പെട്ട് മകളെ ഭര്‍തൃ വീട്ടുകാര്‍ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. കുട്ടികളുണ്ടായ ശേഷം ആണ്‍കുട്ടിയെ പ്രസവിച്ചില്ലെന്ന് ആരോപിച്ചും മര്‍ദ്ദനം തുടങ്ങി. തുടര്‍ന്നാണ് ഇന്നലെ വിഷം കൊടുത്ത് കൊന്നത്. ഭര്‍ത്താവ് ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.