റാബത്ത്: ഭിന്നശേഷിക്കാരിയായ യുവതിയെ കൗമാരക്കാരായ ആണ്‍കുട്ടികളുടെ സംഘം ബസിനുള്ളില് വച്ച് ലൈംഗികമായി ഉപദ്രവിച്ചു. മൊറോക്കയിലെ ക്ലാസാബാങ്കയില്‍ വച്ചാണ് നീചമായ അധിഷേപം നടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് മൊറോക്കോയില്‍ ഉയരുന്നത്. ഒരു സംഘം ആണ്‍കുട്ടികള് ഉയര്‍ന്ന ശബ്ദത്തില്‍ ചിരിക്കുന്നതും യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുവതിയെ അറബിക്കില്‍ അപഹസിക്കുന്നതും കാണാം. യുവതി കണ്ണീരോടെ സഹായത്തിന് അഭ്യര്‍ഥിക്കുന്നുണ്ട്. എന്നാല്‍ ബസ് ഡ്രൈവറോ സഹയാത്രികരോ ഇടപെട്ടില്ല. ഞായറാഴ്ചയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവത്തില്‍് കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. 

സംഭവവുമായി ബന്ധപ്പെട്ട് 15 നും 17 നും ഇടയില്‍ പ്രായമുള്ള ആറ് ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ തോത് വളരെ ഉയര്‍ന്ന രാജ്യമാണ് മൊറോക്കോ. ശാരീരികമോ മാനസികമോ ലൈംഗികമോ സാമ്പത്തികമോ ആയ ചൂഷണങ്ങള്‍ക്ക് ഇരയാകുന്നവരാണ് രാജ്യത്തെ മൂന്നില്‍ രണ്ട് സ്ത്രീകളെന്ന് അടുത്തിടെ നടത്തിയ ഒരു സര്‍വേയില് കണ്ടെത്തിയിരുന്നു.

പഠനവൈകല്യമുള്ള യുവതിയാണ് ഉപദ്രവത്തിനിരയായതെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ യുവതി മാന്യമല്ലാത്ത വസ്ത്രം ധരിച്ചതു കൊണ്ടാണ് അതിക്രമം നേരിടേണ്ടി വന്നതെന്ന മനുഷ്യത്വരഹിതമായ വാദങ്ങളുമായി മുന്നോട്ടു വന്നവരുമുണ്ട്. അതിക്രമത്തിന് ദൃക്‌സാക്ഷികളായവരോട് മുന്നോട്ടുവരാനും യുവതിക്ക് നീതീ നേടിക്കൊടുക്കാനും സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മൊറോക്കന്‍ സന്നദ്ധ സംഘടനയായ ഡോണ്ട് ടച്ച് മൈ ചൈല്ഡ് രംഗത്തെത്തിയിട്ടുണ്ട്.