ശബരിമലക്ക് പിന്നാലെ അഗസ്ത്യാർകൂടത്തിലേക്കും സ്ത്രീകളെത്തുന്നു; സർക്കാർ വിജ്ഞാപനമിറക്കി
ശബരിമലക്ക് പിന്നാലെ അഗസ്ത്യാർ കൂട യാത്രക്ക് സ്ത്രീകൾ. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്ത്രീകൾക്കും മലകയറാമെന്ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
തിരുവനന്തപുരം: ശബരിമലക്ക് പിന്നാലെ അഗസ്ത്യാർ കൂട യാത്രക്ക് സ്ത്രീകൾ. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്ത്രീകൾക്കും മലകയറാമെന്ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. വനംവകുപ്പിന്‍റെ രജിസ്ട്രേഷൻ ഇന്ന് മുതൽ തുടങ്ങും.
ശബരിമല യുവതീ പ്രവേശനം വലിയ ചർച്ചയായിരിക്കെയാണ് അഗസ്ത്യാർ കൂടത്തിന്‍റെ നെറുകൈയിലേക്കും സ്ത്രീകള്‍ കയറാനൊരുങ്ങുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി സ്ത്രീ സംഘങ്ങള്‍ നടത്തുന്ന നിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനൂകൂല ഉത്തരവിനിടാക്കിയത്. സ്ത്രീകളുടെ ആവശ്യത്തെ തുടർന്ന് അഗസ്ത്യാർകൂടത്തിന്‍റെ ബേസ്സ് ക്യാമ്പായ അതിരുമലവരെ സ്ത്രീ പ്രവേശനത്തിന് അനുമതി നൽകി കഴിഞ്ഞ വർഷം വനംവകുപ്പ് ഉത്തരവിറക്കി. അഗസത്യാർകൂടമലയുടെ ഏറ്റവും മുകളിലേക്ക് സ്ത്രീകളെ കയറ്റുന്നതിനെതിരെ ആദിവാസികളും ചില സംഘടനകളും ഉയർത്തിയ പ്രതിഷേധത്തെ തുടർന്നായിരുന്നു ഇത്.
എന്നാൽ മലയുടെ ഏറ്റവും മുകളിൽവരെ അനുമതിവേണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടും യുവതികൾ ഹൈക്കോടതിയെ സമീപിച്ചു. ഈ ആവശ്യം പരിഗണിച്ചായിരുന്നു സ്ത്രീകൾക്കും മറ്റ് യാത്രക്കാരെ പോലെ മലകയറാൻ കോടതി അനുമതി നല്‍കിയത്. ഈ സാഹചര്യത്തിലാണ് വനംവകുപ്പിന്‍റെ വിജ്ഞാപനം. 14 വയസ്സിന് മുകളിൽ പ്രായവും കായികകക്ഷമതയുമുള്ള ആർക്കുവേണമെങ്കിലും അപേക്ഷിക്കാം. എന്നാൽ സ്ത്രീകൾക്ക് പ്രത്യേക പരിഗണനയൊന്നും ഉണ്ടാകില്ലെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.
സ്ത്രീകൾ വരുന്ന പശ്ചാത്തലത്തിൽ യാത്ര തുടങ്ങുന്ന ബോണക്കാടും ബേസ് ക്യാമ്പായ അതിരുമലയിലും ഫോറസ്റ്റിന്‍റെ വനിതാ ഗാർഡുമാർ ഉണ്ടാകുമെന്ന് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ ഷാജികുമാർ പറഞ്ഞു.ബേസ് ക്യാമ്പിൽ സ്ത്രീകൾക്ക് താമസസൗകര്യം ഒരുക്കുന്നുണ്ട്. സ്ത്രീ കളെത്തുന്നതിനെ എതിര്‍ക്കുന്ന കാണിവിഭാഗക്കാർ വിജ്ഞാപനത്തോടുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല. ജനുവരി 14 മുതൽ മാർച്ച് ഒന്നുവരെയാണ് അഗസ്ത്യാർക്കൂട യാത്ര.