മംഗളൂരു: സുഹൃത്തിന്റെ കൂടെ ക്ഷേത്രത്തിനടുത്ത് കണ്ടതിന് പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചുവെന്ന് ആരോപണവുമായി യുവതി. മംഗളൂരു സുബ്രമണ്യ ക്ഷേത്രത്തിനടുത്താണ് സംഭവം. സുഹൃത്തായ മുസ്ലിം യുവാവിന്റെ കൂടെ കണ്ടതിനെ തുടർന്ന് തന്നെയും യുവാവിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലീസ് മാരകമായി മർദ്ദിച്ചെന്നാണ് യുവതിയുടെ ആരോപണം.
‘ഞങ്ങൾ വ്യത്യസ്ത മതത്തിൽ പെട്ടവരായതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം, കൂടെയുണ്ടായിരുന്ന സുഹൃത്ത് മുസ്ലിം വിഭാഗത്തിൽ പെട്ട ആളായതിനാൽ അവനെ മാരകമായി ഉപദ്രവിച്ചു, ഞങ്ങൾ കമിതാക്കളാണെന്ന് പറഞ്ഞായിരുന്നു ഉപദ്രവം’ എന്ന് യുവതി വീഡിയോ സന്ദേശത്തിൽ പറയുന്നു.
എന്നാൽ വീട്ടുകാരെ അറിയിക്കാതെ രണ്ട് ദിവസം മുമ്പ് യുവതി വീട് വിട്ട് ഇറങ്ങിയതാണെന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
