ആപ്പിളിന്റെ രൂപത്തിലാണ് യുവതിയ്ക്ക് പണി കിട്ടിയത്
മിനെപൊളീസ്: പാരീസില്‍ നിന്ന് അമേരിക്കയിലെ മിനെപൊളിസിലേയ്ക്ക് യാത്ര ചെയ്ത യുവതിയ്ക്ക് എയര്‍ലൈന്‍ ജീവനക്കാര്‍ നല്‍കിയത് എട്ടിന്റെ പണി. ആപ്പിളിന്റെ രൂപത്തിലാണ് പണി കിട്ടിയത്. പാരീസില്‍ നിന്നുള്ള വിമാനയാത്രയ്ക്കിടെ വിമാനത്തില്‍ നിന്ന് നല്‍കിയ ആപ്പിളിന് യുവതി അമേരിക്കന്‍ വിമാനത്താവളത്തില്‍ നല്‍കേണ്ടി വന്നത് വലിയ വിലയാണ്.
ആദ്യ വിമാനത്തില്‍ കിട്ടിയ ആപ്പിള്‍ പിന്നീട് കഴിക്കാം എന്ന് കരുതിയാണ് ടാഡ്ലോക്ക് ബാഗില്‍ സൂക്ഷിച്ചത്. എന്നാല്‍ ഫ്രീയായി കിട്ടിയ ഒരു ആപ്പിളിന് ടാഡ്ലോക്കിന് നല്‍കേണ്ടി വന്നത് മുപ്പത്തി മൂവായിരം രൂപ പിഴയാണ്. കസ്റ്റംസ് കൗണ്ടറിലെ പരിശോധനയിലാണ് യുവതിയ്ക്ക് പിടി വീണത്. ആപ്പിള്‍ ലഭിച്ച കവറില്‍ തന്നെയായിരുന്നു യുവതി സൂക്ഷിച്ചിരുന്നത്. വിമാനത്തിൽ നിന്നും സ്നാക്സായി ലഭിച്ച ആപ്പിൾ ബാഗിലിട്ട് പുറത്തിറങ്ങിയതിനാണ് പിഴ ചുമത്തിയത്. കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ നിയമങ്ങൾ പാലിക്കപ്പെടുന്നതിന് എല്ലാ യാത്രക്കാരും ബാധ്യസ്ഥരാണ്. ഡൽറ്റ എയർലൈൻ അധികൃതർ പറഞ്ഞു.
അമേരിക്കയിൽ വന്നിറങ്ങുന്നവരുടെ കൈവശം പഴങ്ങളോ പച്ചക്കറിയോ ഉണ്ടെങ്കിൽ അതു ഡിക്ലയർ ചെയ്യേണ്ടതാണെന്ന് അധികൃതർ പറഞ്ഞു. ഈ നിയമം ലംഘിച്ചതിനാണ് പിഴ ഈടാക്കേണ്ടിയതെന്നാണ് വിശദീകരണം. വിമാന യാത്രക്കിടെ ലഭിക്കുന്ന ഭക്ഷണമോ, മറ്റേതെങ്കിലും സാധനമോ വിമാനമിറങ്ങുമ്പോൾ പുറത്തേക്ക് കൊണ്ടുവരുന്നവർക്കുള്ള ഇത് ഒര് അറിയിപ്പാണ്. പലരും നിസാരമെന്ന് കരുതുന്ന ഒന്നാണെങ്കിലും പിടി വീണാല്‍ പിഴയായി നല്‍കേണ്ടി വരുക വലിയ തുകയാണ്.
