ഫോണ്‍ കൃത്യസമയത്ത് എത്തിച്ചില്ല, ഓണ്‍ലൈന്‍ സൈറ്റ് ജീവനക്കാരനെ കുത്തി വീഴ്ത്തി യുവതി ഇയാളില്‍ നിന്ന് പണവും അപഹരിച്ചു സഹോദരങ്ങള്‍ 

ദില്ലി : ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ കൃത്യസമയത്ത് എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ കൊറിയര്‍ ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിച്ച് യുവതി. മുപ്പത് വയസുകാരിയായ യുവതിയും സഹോദരനും ചേര്‍ന്നാണ് കൊറിയര്‍ ജീവനക്കാരനെ നിരവധി തവണ കുത്തി പരിക്കേല്‍പ്പിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത്. സഹോദരങ്ങളുടെ അക്രമത്തില്‍ പരിക്കേറ്റ തിവാരി എന്നയാള്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. 

സംഭവത്തില്‍ ദില്ലി സ്വദേശികളായ കമല്‍ ദീപിനേയും സഹോദരന്‍ ജിതേന്ദര്‍ സിങിനേയും പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ ജീവനക്കാരന്റെ വഴിയില്‍ ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് പൊലീസ് ഇവരെ പിടി കൂടിയത്. ഇവരില്‍ നിന്ന് വാഹനം മറവ് ചെയ്യാന്‍ ഉപയോഗിച്ച വാഹനവും 40,000 രൂപയും പൊലീസ് പിടിച്ചെടുത്തു. 

ദില്ലിയിലെ ചന്ദര്‍ വിഹാറിലാണ് സംഭവം നടന്നത്. പതിനൊന്നായിരം രൂപയുടെ മൊബൈല്‍ ഫോണിന്റെ പേരിലായിരുന്നു അക്രമം നടന്നത്. ഫോണ്‍ കൊണ്ടു ചെന്ന് കൊടുക്കേണ്ട വിലാസം ഉറപ്പിക്കാന്‍ തിവാരി എന്ന കൊറിയര്‍ ജീവനക്കാരന്‍ കമല്‍ ദീപിനെ വിളിച്ചിരുന്നു. എന്നാല്‍ ഇയാള്‍ വീട്ടിലെത്തിയപ്പോള്‍ കൊറിയര്‍ എത്തിക്കാന്‍ വൈകിയെന്ന് ആരോപിച്ച് സഹോദരങ്ങള്‍ ഇയാളെ ആക്രമിക്കുകയായിരുന്നു. 

ഇയാളെ അടിച്ച് നിലത്തിട്ട കോമല്‍ ദീപ് നെഞ്ചില്‍ കയറി ഇരുന്ന് കത്തി കൊണ്ട് ഇയാളെ കുത്തുകയായിരുന്നു. ഷൂ ലേസ് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനും ഇവര്‍ശ്രമിച്ചു. എന്നാല്‍ നിലത്ത് രക്തം പടര്‍ന്ന്തോടെ പരിഭ്രാന്തരായ സഹോദരങ്ങള്‍ പരിക്കേറ്റയാളെ പുറത്തെവിടെയെങ്കിലും ഉപേക്ഷിക്കാന്‍ വാനില്‍ കയറ്റി പോകുമ്പോഴായിരുന്നു പൊലീസ് പരിശോധന. ഇയാളുടെ പക്കല്‍ നിന്നും മോഷ്ടിച്ച പണമായിരുന്നു സഹോദരങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നത്.