സൈബര്‍ ആക്രമണം; കെ ആര്‍ മീരയുടെ പരാതിയില്‍ കേസെടുക്കാന്‍ വനിതാ കമ്മീഷൻ നിര്‍ദ്ദേശം നല്കി
കെ ആര്‍ മീരക്ക് മറുപടിയായി പോ മോളേ മീരേ എന്ന് പറയാനാര്‍ക്കെങ്കിലും തോന്നിയാല്‍ ആ പേര് അല്‍പം പോലും ഭേദഗതി വരുത്താതെ പറയണമെന്ന് ബല്‍റാം തിരിച്ചടിച്ചതിന് പിന്നാലെ കെ ആര്‍ മീരക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ തെറിയഭിഷേകം തുടങ്ങുകയായിരുന്നു.
തിരുവനന്തപുരം: എഴുത്തുകാരി കെ ആർ മീരയ്ക്ക് എതിരായ സൈബർ ആക്രമണത്തില്‍ കേസെടുക്കാൻ വനിതാ കമ്മീഷൻ ഡിജിപിക്ക് നിർദ്ദേശം നൽകി. കെ ആർ മീരയുടെ പരാതിയെ തുടർന്നാണ് നടപടി. എഴുത്തുകാരി കെ ആർ മീരയും വിടി ബൽറാം എംഎൽഎയും തമ്മിലുള്ള വാക്പോരിനിടെ എഴുത്തുകാരിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് മോശം പരാമര്‍ശം നടത്തിയത്. തെറി വിളികള്‍കൊണ്ടായിരുന്നു പലരും മീരയെ ആക്രമിച്ചത്. ഇതിനെതിരെ കെ ആര്‍ മീര പരാതി നല്‍കുകയായിരുന്നു.
കാസര്‍കോട്ടെ കൊലപാതകത്തില്‍ കെ ആര്‍ മീര ഉള്‍പ്പെടെയുള്ള സാംസ്കാരിക പ്രവര്‍ത്തകരുടെ മൗനം ചോദ്യം ചെയ്ത വിടി ബല്‍റാമിനെതിരെ കെ ആര്‍ മീര പോ മോനെ ബാല രാമാ, തരത്തില്‍ പെട്ടവര്‍ക്ക് ലൈക്ക് അടിക്ക് എന്ന ഫേസ്ബുക്ക് കുറിപ്പിട്ടതോടെയാണ് ഇരുവരും തമ്മില്‍ വാക്പോര് തുടങ്ങിയത്.
കെ ആര്‍ മീരക്ക് മറുപടിയായി പോ മോളേ മീരേ എന്ന് പറയാനാര്‍ക്കെങ്കിലും തോന്നിയാല്‍ ആ പേര് അല്‍പം പോലും ഭേദഗതി വരുത്താതെ പറയണമെന്ന് ബല്‍റാം തിരിച്ചടിച്ചതിന് പിന്നാലെ കെ ആര്‍ മീരക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ തെറിയഭിഷേകം തുടങ്ങുകയായിരുന്നു. ഇതോടെ കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി സിദ്ദിഖ്, വി ടി ബല്‍റാമിനെ തിരുത്തി രംഗത്തെത്തുകയും ചെയ്തിരുന്നു.