ജോലി ചെയ്യുന്ന സ്ഥാപനം അടച്ചുപൂട്ടി; സൗദിയില്‍  മലയാളികളടക്കമുള്ള തൊഴിലാളികള്‍ ദുരിതത്തില്‍

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന സ്ഥാപനം അടച്ചു പൂട്ടിയതോടെ മലയാളികളടക്കമുള്ള തൊഴിലാളികള്‍ ദുരിതത്തില്‍. ആറുമാസമായി ഭക്ഷണത്തിനു പോലും വകയില്ലാതെ ഇന്ത്യന്‍ എംബസിയെ ഉൾപ്പടെ ബന്ധപ്പെട്ടെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് തൊഴിലാളികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആറുമാസമായി ഭക്ഷണമില്ല. ആരെങ്കിലും എന്തെങ്കിലും കൊടുത്താല്‍ പങ്കിട്ടു കഴിക്കും. ജോലിചെയ്യുന്ന സ്ഥാപനം അനധികൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന് കാട്ടി അധികൃതര്‍ അടച്ചുപൂട്ടിയതോടെയാണ് ഇവരുടെ ജീവിതം ദിരിതത്തിലായത്. സൗദി അബു ഹദരിയയിലെ ക്രഷര്‍ യൂണിറ്റില്‍ ജോലിചെയ്യുകയായിരുന്നു

കോട്ടയം തലയോലപ്പറമ്പ് സ്വദേശി രാജീവും, എടപ്പാൾ സ്വദേശി അബ്ദുൾ റഫീഖ്, കൊല്ലം ഓച്ചിറ സ്വദേശി ജയകുമാർ എന്നിവര്‍. കമ്പനി പൂട്ടിയതോടെ എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങാന്‍ പറഞ്ഞ് സ്വദേശി സ്പോണ്‍സര്‍ ഒഴിഞ്ഞുമാറി.

ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദിനെ നേരിട്ട് കണ്ടു പരാതി ബോധിപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല, ഇതിനിടെ നാട്ടിലുള്ള ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ടു, മുഖ്യമന്ത്രി പരാതി നോര്‍ക്കയ്ക്ക് കൈമാറിയെങ്കിലും ഇതുവരെ ഇവരെ ആരും ബന്ധപ്പെട്ടില്ല.

സുമനസ്സുകളുടെ സഹായത്തോടെയാണ് ഇപ്പോള്‍ ദിവസങ്ങള്‍ തള്ളി നീക്കുന്നത്. പ്രവാസി മലയാളികള്‍ക്ക് ആശ്രയമാവേണ്ട ഇന്ത്യന്‍ എംബസിയും നോര്‍ക്ക പോലുള്ള സംവിധാനങ്ങളും തിരിഞ്ഞു നോക്കിയില്ലെങ്കില്‍ ഈ തൊഴിലാളികളുടെ ജീവിതം വരും ദിവസങ്ങളില്‍ കൂടുതല്‍ ദുരിത പൂര്‍ണാകും.