ചിലമാറ്റങ്ങള്‍ ജര്‍മ്മന്‍ നിരയില്‍ ഉണ്ടാകുമെന്നാണ് സൂചന. വിവാദ നായകന്‍ മെസ്യൂട് ഓസിലിനെ ഒഴിവാക്കുമോ, മാര്‍കോ റൂസിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുമോ എന്നിവയാണ് അറിയേണ്ടത്

മോസ്കോ: നിര്‍ണ്ണായക മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ ജര്‍മ്മനി ഇന്ന് സ്വീഡനെ നേരിടും. പ്രീക്വാര്‍ട്ടര്‍ സാധ്യത നിലിര്‍ത്താന്‍ ജര്‍മ്മനിക്ക് ഇന്ന് ജയിച്ചേ തീരൂ. ആദ്യ റൗണ്ടില്‍ പുറത്താകുന്ന നിലവിലെ ചാമ്പ്യന്മാരെന്ന നാണക്കേട് ഒഴിവാക്കാന്‍ ജാക്കിം ലോയ്‌ക്കും സംഘത്തിനും സ്വീഡനെ തോല്‍പ്പിച്ചേ മതിയാകൂ. ചാമ്പ്യന്‍മാരായി വന്നിട്ടും 2002ല്‍ ഫ്രാന്‍സും 2010ല്‍ ഇറ്റലിയും 2014ല്‍ സ്പെയിനും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. ഇന്ന് സ്വീഡനെതിരെ സമനിലപോലും ഒരുപക്ഷെ ജര്‍മനിയെ രക്ഷിച്ചേക്കില്ല.

പരിക്കേറ്റ ജര്‍മന്‍ ഡിഫന്‍ഡര്‍ മാറ്റ് ഹമ്മല്‍സ് ഇന്ന് കളിച്ചേക്കില്ല. മെക്‌സിക്കോയില്‍ നിന്നേറ്റ അപ്രതീക്ഷിത തോല്‍വിയും ടീമിലെ ഭിന്നതകളും ജര്‍മ്മനിയെ ഉലയ്‌ക്കുന്നുണ്ട്. ചിലമാറ്റങ്ങള്‍ ജര്‍മ്മന്‍ നിരയില്‍ ഉണ്ടാകുമെന്നാണ് സൂചന. വിവാദ നായകന്‍ മെസ്യൂട് ഓസിലിനെ ഒഴിവാക്കുമോ, മാര്‍കോ റൂസിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുമോ എന്നിവയാണ് അറിയേണ്ടത്. ലോകകപ്പില്‍ ഇതിന് മുന്‍പ് നാല് തവണ ഏറ്റു മുട്ടിയപ്പോള്‍ മൂന്നിലും ജര്‍മ്മനിക്കായിരുന്നു വിജയം. അവസാന 11 മുഖാമുഖത്തിലും ജര്‍മനിയെ തോല്‍പ്പിക്കാന്‍ സ്കാന്‍റിനേവിയന്‍ ടീമിനായിട്ടില്ല. എന്നാല്‍ റഷ്യയില്‍ ജയത്തോടെ തുടങ്ങാനായത് സ്വീഡന് ആത്മവിശ്വാസമാണ്. അസുഖം ഭേദമായി വിക്ടൊര്‍ ലിന്‍റലോഫ് വരുന്നതോടെ സ്വീഡിഷ് പ്രതിരോധം കൂടുതല്‍ കരുത്തു നേടും.

രണ്ടാം ജയം ലക്ഷ്യമിടുന്ന മെക്‌സികോയ്‌ക്ക് ദക്ഷിണ കൊറിയയാണ് എതിരാളികള്‍. ലോകചാമ്പ്യന്മാരെ വീഴ്ത്തിയ തലയെടുപ്പോടെയാണ് മെക്‌സിക്കോ രണ്ടാം അങ്കത്തിനിറങ്ങുന്നത്. ഓരോ മത്സരത്തിലും വ്യത്യസ്ത ലൈനപ്പ് പരിക്ഷിക്കുന്ന പരിശീലകന്‍ യുവാന്‍ ഒസോരിയോ, പതിവ് തിരുത്തി ആദ്യ മത്സരത്തിലെ ടീമിനെതന്നെ ഇറക്കിയേക്കും. ഹാവിയര്‍ ഹെര്‍ണാണ്ടസ് നയിക്കുന്ന മു്നേറ്റം, ജര്‍മ്മനിയെ വരിഞ്ഞു കെട്ടിയ പ്രതിരോധം, ഗുല്ലോര്‍മോ ഒച്ചോവ എന്ന ഗോള്‍കീപ്പര്‍- ദക്ഷിണ കൊറിയയെ കാത്തിരിക്കുന്നത് വലിയ വല്ലുവിളികള്‍. പരിക്കേറ്റ പാര്‍ക്ക് ജൂ ഹുവിന്‍റെ അസാന്നിധ്യവും ആദ്യ മ്തസരത്തില്‍ പാരജപ്പെട്ട് വരുന്ന കൊറിയയിക്ക് തിരിച്ചടിയാണ്. ഇതിന് മുന്‍പ് ഒരിക്കല്‍ മുഖാമുഖം വന്നത്തോള്‍ മെക്‌സികോയ്‌ക്കായിരുന്നു വിജയം.