ദില്ലി: മുൻ മന്ത്രി കപിൽ മിശ്രയുടെ അഴിമതി ആരോപണത്തിൽ മൗനം വെടിഞ്ഞ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കപിൽ മിശ്രയുടെ ആരോപണം പച്ചക്കള്ളമാണെന്ന് കെജ്രിവാൾ പറഞ്ഞു. ആരോപണത്തിൽ അണു മണിത്തൂക്കം സത്യം ഉണ്ടായിരുന്നെങ്കിൽ താൻ ജയിലിൽ കിടന്നേനെ. പ്രതിപക്ഷ പാർട്ടികൾ പോലും വിശ്വസിക്കാത്ത ആരോപണങ്ങളാണ് കപിൽ മിശ്ര ഉന്നയിക്കുന്നത്.

കഴിഞ്ഞ കുറച്ചു നാളുകളായുള്ള ഇത്തരം കുപ്രചരണങ്ങൾ ആം ആദ്മി പാർട്ടി ശക്തമാണെന്നതിന് തെളിവാണെന്നും കെജ്രിവാൾ പറഞ്ഞു. സ്വന്തം പാര്‍ട്ടിയിൽപ്പെട്ട ആളുകൾ ഇങ്ങനെ ചതിക്കുന്നത് വിഷമിപ്പിക്കുന്നതാണെന്നും കേജ്രിവാൾ പറഞ്ഞു.
കെജ്രിവാളും ആം ആദ്മി പാർട്ടിയും കള്ളപ്പണം വെളുപ്പിക്കുകയാണെന്നും ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയ്ൻ കെജ്രിവാളിന് രണ്ടു കോടി രൂപ കോഴപ്പണം നൽകുന്നത് കണ്ടെന്നുമായിരുന്നു കപിൽ മിശ്ര സിബിഐയ്ക്കും അഴിമതി വിരുദ്ധ വിഭാഗത്തിനും നൽകിയ പരാതി.
