ന്യൂദല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കി മൂന്നാം വര്‍ഷം അദ്ദേഹത്തിന്റെ ഭാര്യ നിത അംബാനിക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. അംബാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ അടങ്ങിയതിനു പിന്നാലെയാണ് ഈ തീരുമാനം. ഇനി മുതല്‍ നിത അംബാനി എവിടെ പോവുമ്പോഴും 10 സി.ആര്‍.പി.എഫ് കമാന്‍ഡോകള്‍ അടങ്ങിയ എസ്‌കോര്‍ട്ട് ഉണ്ടാവും. 

2013ലാണ് മുകേഷ് അംബാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്. 28 സി.ആര്‍.പി.എഫ് കമാന്‍ഡോകളാണ് ഇതുപ്രകാരം മുകേഷ് അംബാനിക്ക് എസ്‌കോര്‍ട്ടായി ഉള്ളത്. എവിടെ പോവുമ്പോഴും ഇവര്‍ അംബാനിക്കൊപ്പം ഉണ്ടാവും. ഇതിന് പ്രതിമാസം 15 ലക്ഷം രൂപയാണ് അംബാനി നല്‍കുന്നത്. ഇതോടൊപ്പം സുരക്ഷാ ഭടന്‍മാര്‍ക്ക് താമസിക്കാന്‍ ആവശ്യമായ ബാരക്കുകളും നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. സമാനമായ രീതിയില്‍ നിത അംബാനിയും ഇതിനായി പണം നല്‍കേണ്ടി വരും. 

ഇരുവര്‍ക്കും നിലവില്‍ സ്വകാര്യ സുരക്ഷാ ഏജന്‍സികളുടെ സുരക്ഷാ സജ്ജീകരണങ്ങള്‍ നിലവിലുണ്ട്. എന്നാല്‍, നൂതനമായ ആയുധങ്ങള്‍ പോവുന്ന ഇടങ്ങളിലൊക്കെ കൊണ്ടുപോവാന്‍ സ്വകാര്യ ഏജന്‍സിക്ക് കഴിയില്ല. ഇതിനാലാണ്, ഇസഡ് കാറ്റഗറി കൂടി ഏര്‍പ്പെടുത്തിയത്. മുകേഷ് അംബാനിക്കൊപ്പം പോവുമ്പോള്‍ ഇസഡ് കാറ്റഗറി സുരക്ഷ കുടുംബാംഗം എന്ന നിലയില്‍ നിതയ്ക്ക് ലഭിക്കും. നിത തനിച്ചു നടത്തുന്ന യാത്രകള്‍ക്കു വേണ്ടിയാണ് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്. മുകേഷ് അംബാനിക്ക് തീവ്രവാദികളുടെ ഭീഷണി ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്ന് ഇസഡ് കാറ്റഗറി ഏര്‍പ്പെടുത്തിയിരുന്നത്. നിത അംബാനിയുടെ കാര്യത്തിലും സമാനമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ വിഐ.പി സുരക്ഷ ഏര്‍പ്പെടുത്താറുണ്ടെങ്കിലും ഒരു ബിസിനസ് പ്രമുഖനും ഭാര്യയ്ക്കും ഇത്തരം സുരക്ഷ ഏര്‍പ്പെടുത്തുന്നത് ആദ്യമായാണ്.