വാജ്പേയി മന്ത്രിസഭയില്‍ ധനമന്ത്രി ആയിരുന്നു യശ്വന്ത് സിന്‍ഹ.  നിലവില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമാണ്.   

ദില്ലി: മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടു. വാജ്പേയി മന്ത്രിസഭയില്‍ ധനമന്ത്രി ആയിരുന്നു യശ്വന്ത് സിന്‍ഹ. നിലവില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമാണ്. യശ്വന്ത് സിന്‍ഹയും ബി ജെ പി എം പി ശത്രുഘ്‌നന്‍ സിന്‍ഹയും ചേര്‍ന്ന് രൂപവത്കരിച്ച രാഷ്ട്ര മഞ്ചിന്റെ പട്‌നയിലെ വേദിയില്‍ വച്ചായിരുന്നു സിന്‍ഹയുടെ പ്രഖ്യാപനം. 

പാര്‍ലമെന്‍റ് സ്തംഭനത്തിന് ഉത്തരവാദി സര്‍ക്കാരെന്ന് സിന്‍ഹ പ്രതികരിച്ചു. ബിജെപിയെ മോദി നശിപ്പിക്കുമെന്നും സിന്‍ഹ വിമര്‍ശിച്ചു. 
നോട്ട് നിരോധനം ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ സിന്‍ഹ മോദിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. 

സിന്‍ഹ ഏറെ നാളായി പാര്‍ട്ടിയുമായി അകലത്തിലായിരുന്നു. മകന്‍ ജയന്ത് സിന്‍ഹ കേന്ദ്ര സഹമന്ത്രിയാണ്.