ജനറൽ വിഭാഗത്തിന് സബ്സിഡിയായി 8.7 ലക്ഷം രൂപ നൽകും. കൂടാതെ മിച്ചമുള്ള തുക വായ്പയായി നൽകും.
ബെംഗളൂരു: കർണാടകയിലെ യെലഹങ്കയിലെ പുരധിവാസത്തിൽ വ്യക്തത വരുത്തി സർക്കാർ. ബൈപ്പനഹള്ളിയിൽ ഫ്ലാറ്റിന് പണം നൽകേണ്ടി വരില്ലെന്ന് സർക്കാർ അറിയിച്ചു. ജനറൽ വിഭാഗത്തിന് സബ്സിഡിയായി 8.7 ലക്ഷം രൂപ നൽകും. കൂടാതെ മിച്ചമുള്ള തുക വായ്പയായി നൽകും. എസ്‍സി, എസ്ടി വിഭാഗത്തിന് സബ്സിഡിയായി നൽകുക 9.5 ലക്ഷം രൂപയാണ്. സംസ്ഥാന ഗവൺമെന്റ് സബ്സിഡിക്ക് പുറമെ കേന്ദ്ര സബ്സിഡിയും ലഭ്യമാക്കും. നേരത്തെ ബിബിഎംപി സബ്സിഡി മാത്രമാണ് പ്രഖ്യാപിച്ചിരുന്നത്. 5 ലക്ഷം രൂപ നൽകും എന്നായിരുന്നു പ്രഖ്യാപനം. അർഹരായവരുടെ പട്ടിക നാളെ തയ്യാറാക്കി തുടങ്ങുമെന്നും ജനുവരി ഒന്നു മുതൽ ഫ്ലാറ്റുകൾ കൈമാറി തുടങ്ങുമെന്നും സർക്കാർ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് കർണാടകയിലെ യെലഹങ്കയ്ക്കടുത്തുള്ള കൊഗിലു ഗ്രാമത്തിൽ കൈയേറ്റമാരോപിച്ച് നാനൂറോളം വീടുകൾ അധികൃതർ പൊളിച്ചുമാറ്റിയത്. ഉർദു ഗവൺമെന്റ് സ്കൂളിന് സമീപമുള്ള കുളത്തോട് ചേർന്നുള്ള ഭൂമി താമസക്കാർ കൈയേറിയതെന്നായിരുന്നു ജിബിഎ ഉദ്യോഗസ്ഥരുടെ ആരോപണം. പുലർച്ചെ 4 മണിയോടെ ആരംഭിച്ച പൊളിക്കൽ യജ്ഞത്തിൽ 350 ലധികം കുടുംബങ്ങൾ ഭവനരഹിതരായി മാറി. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ഉദ്യോഗസ്ഥരാണ് പൊലീസ് സംരക്ഷണത്തോടെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും വീടുകൾ പൊളിച്ചുമാറ്റിയത്.
