കണ്ണൂര്‍: കേരളത്തിലെ രാഷ്ട്രീയകൊലപാതകങ്ങൾക്ക് കാരണം ബിജെപിയല്ലെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കമ്മ്യൂണിസ്റ്റ് ഭരണത്തിൽ നിരപരാധികൾ കൊല്ലപ്പെടുകയാണെന്നും കേരളത്തിലെ ലൗ ജിഹാദ് യാഥാർത്ഥ്യമാണെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. ദില്ലിയിൽ എകെജി ഭവനിലേക്ക് ബിജെപി മാർച്ചിനിടെ വൻ സുരക്ഷ ഒരുക്കിയായിരുന്നു ആദിത്യനാഥ് പങ്കെടുത്ത പദയാത്ര.
കീച്ചേരി മുതൽ കണ്ണൂർ വരെ നടന്നാണ് യു പി മുഖ്യമന്ത്രി യാത്രയിൽ പങ്കെടുത്തത്. കേരളത്തിൽ പൊതുവിലും കണ്ണൂരിൽ പ്രത്യേകിച്ചും നിരപരാധികളെ കൊലപ്പെടുത്തുകയാണ്. ബിജെപിക്ക് പ്രവർത്തന സ്വാതന്ത്ര്യം മുഖ്യമന്ത്രി ഉറപ്പാക്കണമെന്നും യോഗി പറഞ്ഞു. പശ്ചിമബംഗാളും ത്രിപുരയും കേരളവും ചൂണ്ടിക്കാട്ടി രാഷ്ട്രീയ കൊലകളിൽ പൂർണമായും സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിർത്തുകയാണ് ആദിത്യനാഥ്.
ദില്ലിയിൽ എകെജി ഭവനിലേക്ക് മാർച്ച് നടക്കുമ്പോൾ സിപിഎം ശക്തികേന്ദ്രങ്ങളിലൂടെ കടന്നു പോകുന്ന ജാഥയിൽ മുദ്രാവാക്യങ്ങളിൽ പോലും പ്രകോപനമുണ്ടാക്കരുതെന്ന് കർശന നിർദേശമുണ്ടായിരുന്നു. നാളെ പിണറായി വഴിയുള്ള യാത്രക്കായി അമിത്ഷാ വീണ്ടുമെത്തുന്നുണ്ട്. നയിക്കുന്നത് കുമ്മനമാണെങ്കിലും, താരപരിവേഷമുള്ള നേതാക്കളെ ഇനിയുമെത്തിക്കാനാണ് നീക്കം. ഇന്നത്തെ യാത്രയിൽ അവസാന നിമിഷം യോഗി ആദിത്യനാഥിനെ ഉറപ്പിച്ച രീതിയിൽ കൂടുതൽ തീരുമാനങ്ങളുണ്ടാകുമെന്നാണ് വിവരം.
