നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്ര കുമാർ ബോസ് ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ബിജെപിയിൽ ചേർന്നത് ചരിത്രപരമായ തെറ്റാണെന്നും, അവർ വർഗീയ രാഷ്ട്രീയം പിന്തുടരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഈ നീക്കം തൃണമൂലിന് വലിയ രാഷ്ട്രീയ നേട്ടമായി കണക്കാക്കപ്പെടുന്നു.

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ രാഷ്ട്രീയ നീക്കങ്ങൾ സജീവമാക്കി തൃണമൂൽ കോൺഗ്രസ്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്ര കുമാർ ബോസ് ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ബിജെപിയിൽ ചേരാനുള്ള തന്റെ പഴയ തീരുമാനം "ചരിത്രപരമായ തെറ്റായിരുന്നു" എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 2016-ൽ ബിജെപിയിൽ ചേർന്ന ചന്ദ്ര കുമാർ ബോസ്, പ്രത്യയശാസ്ത്രപരമായ ഭിന്നതകളെത്തുടർന്ന് 2023-ലാണ് പാർട്ടി വിട്ടത്. ഇന്നലെ കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ മുതിർന്ന ടിഎംസി നേതാക്കളായ ബ്രത്യ ബസു, കീർത്തി ആസാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ബിജെപിയുടെ രാഷ്ട്രീയത്തിന് ബംഗാളിന്റെ പാരമ്പര്യവുമായോ സംസ്കാരവുമായോ യാതൊരു ബന്ധവുമില്ലെന്ന് ബോസ് ആരോപിച്ചു. ബിജെപി നേതാജിയുടെ തത്വങ്ങളിൽ വിശ്വസിക്കുന്നില്ലെന്നും, വർഗീയതയും ഭിന്നതയും വളർത്തുന്ന രാഷ്ട്രീയമാണ് അവർ പിന്തുടരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭിന്നതയുടെ രാഷ്ട്രീയം അവസാനിപ്പിച്ച് ഇന്ത്യയെ രക്ഷിക്കാനുള്ള പോരാട്ടത്തിനാണ് ഇപ്പോൾ താൻ ഇറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രിൽ 23, 29 തീയതികളിൽ നടക്കാനിരിക്കുന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഈ നീക്കം തൃണമൂലിന് വലിയ കരുത്തായി. ചന്ദ്ര കുമാർ ബോസിൻ്റെ ടിഎംസിയിലേക്കുള്ള വരവിനെ "ഘർ വാപ്‌സി" (വീട്ടിലേക്കുള്ള തിരിച്ചുവരവ്) എന്നാണ് വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു ഇതിനെ വിശേഷിപ്പിച്ചത്. ഒരു മതേതര വ്യക്തി മതേതരമായ ഇടത്തേക്ക് തിരിച്ചെത്തിയെന്ന് അദ്ദേഹം പറഞ്ഞു.

വോട്ടർ പട്ടികയിൽ നിന്ന് 90 ലക്ഷം വോട്ടർമാരെ നീക്കം ചെയ്തതിനെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ചന്ദ്ര കുമാർ ബോസ് അടുത്തിടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നേതാജി കുടുംബത്തിൽ നിന്ന് ഇതിനകം തന്നെ കൃഷ്ണ ബോസ്, സുഗത ബോസ് എന്നിവർ പാർലമെന്റിൽ തൃണമൂൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ചന്ദ്ര കുമാർ ബോസിന്റെ കടന്നുവരവോടെ നേതാജിയുടെ പാരമ്പര്യം ഉയർത്തിപ്പിടിച്ച് വോട്ട് തേടാൻ മമത ബാനർജിക്ക് സാധിക്കും.