ചെറിയ പാക്കറ്റിലായി സൂക്ഷിച്ച കൊക്കൈനും ഹാഷിഷും പിടികൂടി  

കൊച്ചി: കൊച്ചിയിലെ നിശാപാർട്ടികളിൽ മയക്ക് മരുന്ന് വിതരണം ചെയ്തിരുന്ന യുവതിയും സുഹൃത്തും പോലീസ് പിടിയിലായി. തൈക്കുടം പാലത്തിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന കാസർകോട് സ്വദേശി മുഹമ്മദ് ബിലാലും, കൊച്ചി സ്വദേശിനി ഗ്രീഷ്മയുമാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും ചെറിയപാക്കറ്റിലായി സൂക്ഷിച്ച കൊക്കൈനും ഹാഷിഷും പൊലീസ് പിടികൂടി.

Add Asianetnews as a Preferred SourcegooglePreferred

തൈക്കുടം ബ്രിഡ്ജിന് സമീപം വാടക വീട് കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വിൽപ്പനയുണ്ടെന്ന്പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ദമ്പതികളെന്ന് വ്യാജേന താമസിച്ച് യുവതിയും സുഹൃത്തും ഫോണിലൂടെ ഇടപാട് ഉറപ്പിച്ചാണ് മയക്ക് മരുന്ന് വിൽപ്പന നടത്തിയിരുന്നത്. ഇന്നലെ ഇടപാടുകാരായെത്തി ഷാഡോ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. വീട്ടിൽ നടത്തിയ റെയ്ഡിൽ ചെറിയ പാക്കറ്റിൽ സൂക്ഷിച്ച ഹാഷിഷ്, കൊക്കൈൻ, എൽ.എസ്.ഡി സ്റ്റാമ്പുകൾ, കഞ്ചാവ് ബീഡികൾ അടക്കം കണ്ടെത്തി. എല്ലാ ചെറിയ അളവിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്

കാസർകോട് നെല്ലിക്കുന്ന് സ്വദേശിയാണ് പിടിയിലായ മുഹമ്മദ് ബിലാൽ. കൊച്ചി പള്ളുരുത്തി വേളി സ്വദേശിനിയാണ് ഗ്രീഷ്മ. ഗോവയിൽ നിന്നാണ് ഇരുവരും മയക്ക് മരുന്നുകൾ എത്തിച്ചിരുന്നത്. പോലീസിന്‍റെ കണ്ണ് വെട്ടിച്ച് നടത്താറുള്ള നിശാപാർട്ടികളിലും കോളേജ് വിദ്യാത്ഥികൾക്കും ഇവർ മയക്ക് മരുന്ന് വിൽപ്പന നടത്തിയിരുന്നതായി പോലീസ് പറയുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം കോടതിയിൽ ഹാജരാക്കുമെന്നും തുടര്‍ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്നും മരട് പോലീസ് വ്യക്തമാക്കി.