സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് തെന്മല പൊലീസ് പരിശോധന ആരംഭിച്ചത്. തെന്മല വനമേഖലയോട് ചേര്‍ന്ന വീട്ടില്‍ നിന്നാണ് വ്യാജ ചാരായവുമായി യുവാവ് പിടിയിലായത്. ഇടപ്പാളയം സ്വദേശി സതീശനാണ് പ്രതി. അഞ്ചു കുപ്പികളിലായി സൂക്ഷിച്ച എട്ട് ലിറ്റര്‍ ചാരായമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. അടുക്കളയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ചാരായം. പൊലീസിന്റെ പിടിയിലാകുമെന്ന് ഉറപ്പിലായതോടെ പ്രതിചാരായം ഒഴിച്ച് കളഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. വനത്തിനകത്ത് വച്ചാണ് ചാരായം വാറ്റിയതെന്നാണ് പൊലീസ് കരുതുന്നത്.

തെന്മലയിലെ തോട്ടം മേഖലകളിലും വനമേഖലകളായ മാമ്പഴത്തറ, അച്ചന്‍ കോവില്‍, റോസ്‍മല എന്നിവിടങ്ങളിലും വാറ്റ് വ്യാപകമാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാമ്പഴത്തറയില്‍ വാറ്റ് കേന്ദ്രത്തില്‍ നിന്നും കോട കുടിച്ച് കാട്ടാന ഏക്കര്‍ കണക്കിന് കൃഷി നശിപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ഇടനിലക്കാര്‍ വഴി വിനോദ സഞ്ചാരികള്‍ക്ക് വാറ്റ് ചാരായം എത്തിക്കുന്ന സംഘവും പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.