നാലുദിവസങ്ങളായി കാണാനില്ലായിന്നു. ക്വാറിക്കാരില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

മലപ്പുറം: മലപ്പുറം പുളിക്കലില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുളിക്കലിനടുത്ത് പറവൂരിലെ പറമ്പില്‍ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെറുകാവ് സ്വദേശി സത്യനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച്ച മുതല്‍ സത്യനെ കാണാതായിരുന്നു.

സമീപത്തുള്ള വടക്കുമണ്ണയിലെ ക്വാറിക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ചിലര്‍ ഭീഷണിപെടുത്തിയതിന്റെ പിന്നാലെയാണ് സത്യനെ കാണാതായത്.കുടിവെള്ളം മലിനമാകുന്നു എന്നാരോപിച്ചാണ് സത്യന്‍ ക്വാറിയുടെ പ്രവര്‍ത്തനത്തിനെതിരെ രംഗത്ത് വന്നിരുന്നത്. ക്വാറി അനുവദിക്കരുതെന്നാവശ്യപെട്ട് കോടതിയേയും സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ കാണാതായത്.

സത്യനെ കണ്ടെത്തണമെന്നാവശ്യപെട്ട് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പറവൂരില്‍ ക്വാറിക്ക് സമീപത്തെ വിജനമായപറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയനിലയിലുള്ള മൃതദേഹം വസ്ത്രവും ചെരുപ്പും കണ്ടാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. കെണ്ടോട്ടി പൊലീസ് എത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.