വിശദമായ പരിശോധനയിലാണ് അപകടത്തിന് കാരണമായത് രാസായുധമാണെന്ന് വ്യക്തമായത്


അമേസ്ബറി : ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ചാര്‍ലി റൗളി എന്ന യുവാവ് ഒരു പെര്‍ഫ്യൂം ബോട്ടില്‍ വഴിയില്‍ കിടക്കുന്നത് കണ്ടത്. സീല്‍ ചെയ്ത നിലയില്‍ കണ്ടെ പെര്‍ഫ്യൂം ബോട്ടില്‍ അയാള്‍ കയ്യിലെടുത്തു. കാമുകി ഡോണ്‍ സ്റ്റര്‍ജസിന് സമ്മാനമായി നല്‍കാമെന്നായിരുന്നു അയാള്‍ കരുതിയത്. പെര്‍ഫ്യൂമില്‍ അടങ്ങിയത് രാസായുധമാണെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല ആ യുവാവ്. 

പെര്‍ഫ്യൂം മണത്ത് നോക്കിയ കാമുകിക്ക തലവേദനയുണ്ടാവുകയും ഉടന്‍ തന്നെ അവശ നിലയില്‍ ആവുകയും ചെയ്തതോടെയാണ് കാര്യങ്ങളുടെ കിടപ്പ് പന്തിയല്ലെന്ന് ചാര്‍ലിക്ക് തോന്നിയത്. മണം അടിച്ചതോടെ തനിക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടതോടെ അവശ്യ സര്‍വ്വീസുമായി ബന്ധപ്പെടുകയായിരുന്നു ചാര്‍ലി. ആശുപത്രിയിലെത്തിയപ്പോഴേയ്ക്കും ചാര്‍ലിക്ക് ബോധം നഷ്ടമായിരുന്നു കാമുകിക്ക് ജീവനും. 

പിന്നീട് നടന്ന വിശദമായ പരിശോധനയിലാണ് അപകടത്തിന് കാരണമായത് രാസായുധമാണെന്ന് വ്യക്തമായത്. റഷ്യന്‍ ചാരസംഘടനകള്‍ക്കിടയില്‍ വ്യാപകമായ നോവിച്ചോക്ക് എന്ന രാസവിഷമാണ് ചാര്‍ലിക്കും കാമുകിക്കും അപകടമുണ്ടാക്കിയത്. ജൂലൈ 8 നായിരുന്നു ചാര്‍ലിയുടെ കാമുകി മരിച്ചത്. ബോധാവസ്ഥയിലേക്ക് മടങ്ങിവരാന്‍ ചാര്‍ലിക്ക് പിന്നെയും സമയമെടുത്തു. 

മുന്‍ റഷ്യന്‍ ചാരനായ സര്‍ജി സ്ക്രിപലും മകള്‍ യൂകിലയും ഇതേ രാസവിഷത്തിന്റെ ആക്രമണത്തിന് വിധേയരായതിന് ഏതാനും കിലോമീറ്ററുകള്‍ മാറിയാണ് ചാര്‍ലിയുടെ വീട്. ലണ്ടനിലെ അമേസ്ബെറി എന്ന സ്ഥലത്താണ് ഇരു സംഭവങ്ങളും. അമേസ്ബെറിയിലെ ഒരു പാര്‍ക്കിലാണ് സര്‍ജി സ്ക്രിപലിനെയും മകളെയും മരണാസന്നരായി കണ്ടെത്തിയത്. 

ചാര്‍ലിക്ക് ലഭിച്ച പെര്‍ഫ്യൂം ബോട്ടിലിന് മുന്‍ റഷ്യന്‍ ചാരന് സംഭവിച്ച അപകടവുമായി ബന്ധമുണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഈ രാസ വിഷപ്രയോഗ വിധേയരായവില്‍ ആകെ അപകടനില തരണം ചെയ്തിട്ടുള്ളത് വെറും നാലുപേര്‍ മാത്രമാണ്.