ദില്ലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാലയത്തിനു വില്‍ക്കാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍. ബീഹാര്‍ സ്വദേശികളായ അമര്‍, ഷാ എന്നിവരേയാണു പോലീസ് പിടികൂടിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദില്ലിയിലെ കമല മാര്‍ക്കറ്റ് പോലീസ് സ്‌റ്റേഷനില്‍ എസ് ഐ സുനില്‍കുമാറിന്‍റെ ഫോണിലേയ്ക്കു നിരന്തരം കോളുകള്‍ വന്നിരുന്നു. 

സുന്ദരിയായ ഒരു പെണ്‍കുട്ടി കൈവശം ഉണ്ട് എന്നായിരുന്നു സന്ദേശം. യുവാക്കള്‍ക്കു നമ്പര്‍ മാറി എന്നു തിരിച്ചറിഞ്ഞ പോലീസ് വേശ്യാലായ നടത്തിപ്പുകാരനെന്ന വ്യാജേന സംസാരിക്കുകയായിരുന്നു. തുടര്‍ന്നു പണം സംബന്ധിച്ചു കരാര്‍ ഉറപ്പിച്ചു. പിന്നീട് യുവാക്കള്‍ അറിയിച്ചതു പോലെ വേഷം മാറിയ പോലീസ് സംഘം റെയില്‍വേ സ്‌റ്റേഷനില്‍ എത്തി. ഗൂഡ്ഗാവിലെ ഇഫോക ചൗകില്‍ വച്ചു കുട്ടിയെ കൈമാറാനായിരുന്നു വ്യവസ്ഥ.

രണ്ടു ലക്ഷം രൂപ നല്‍കാം എന്നായിരുന്നു വ്യവ്‌സ്ഥ. എന്നാല്‍ ഇവര്‍ അവസാന നിമിഷം പദ്ധതി മാറ്റി. ഇതു മുമ്പില്‍ കണ്ട പോലീസ് ഇവരെ കുടുക്കാനുള്ള കെണികള്‍ നേരത്തെ തയാറാക്കിരുന്നു. ചെറിയ സംഘടനത്തിലുടെ ഇവരെ പിടികൂടാനായി. പെണ്‍കുട്ടിയെ പ്രണയം നടിച്ചാണു കടത്തികൊണ്ടു വന്നത് എന്നു യുവാക്കള്‍ പറയുന്നു. പ്രതിഫലമായി ലഭിക്കുന്ന പണം കൊണ്ടു ബൈയ്ക്ക് വാങ്ങാനായിരുന്നു ഇവരുടെ ഉദ്ദേശം എന്നു പോലീസ് പറയുന്നു.