മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ ലീഗ് ആഹ്ലാദപ്രകടത്തിനിടെ പടക്കമെറിഞ്ഞതിനെ തുടര്‍ന്ന് ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. ചിറവന്നൂര്‍ സ്വദേശി ഹംസക്കുട്ടിയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് വളവന്നൂര്‍ കല്‍പ്പകഞ്ചേരി പഞ്ചായത്തുകളില്‍ ഹര്‍ത്താല് ആചരിക്കാന്‍ സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്‍. വൈകുന്നേരം ഏഴു മണിയോടെ തെരഞ്ഞെടുപ്പ് വിജയമാഘോഷിച്ച ലീഗ് പ്രവര്‍ത്തകര്‍ ചിറവന്നൂര്‍ സ്വദേശി അമ്പലത്തിങ്ങല്‍ വേരുന്നില്‍ ഹംസക്കുട്ടിയുടെ വീടിനു നേരെ ഗുണ്ടെറിഞ്ഞു. ഇത് ചോദ്യം ചെയ്ത ഹംസക്കുട്ടിയെ ലീഗ് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നെന്നും സിപിഎം ആരോപിച്ചു.

Add Asianetnews as a Preferred SourcegooglePreferred

എപി സുന്നി വിഭാഗത്തിന്‍റെ യുവജന സംഘടനയായ സുന്നി യുവജന സംഘത്തിന്റെ യൂണിറ്റ് പ്രസിഡന്‍റാണ് ഹംസക്കുട്ടി. വീടിനു മുന്നിലെ അതിരുവിട്ട ആഘോഷങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം ഇയാള്‍ കല്‍പ്പകഞ്ചേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി നലനില്‍ക്കെയാണ് ലീഗ് പ്രവര്‍ത്തകര്‍ വീണ്ടും ഇയാളുടെ വീടിനു നേരെ പടക്കമെറിഞ്ഞത്. സംഭവത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകര്‍ രാത്രി 11 മണി വരെ കല്‍പ്പകഞ്ചേരി പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. കല്‍പ്പകഞ്ചേരി വളവന്നൂര്‍ പഞ്ചായത്തുകളില്‍ വൈകിട്ട് 6 വരെ ഹര്‍ത്താലിനും സിപിഎം ആഹ്വാനം ചെയ്തു. അതേ സമയം സിപിഎം ആരോപിക്കുന്നതു പോലെ ഇയാളുടെ വീടിനു നേരെ പടക്കമെറിയുകയോ കയ്യേറ്റം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ലീഗ് നേതാക്കള്‍ പ്രതികരിച്ചു.