അമ്മയെയും സുഹൃത്തിനെയും കൊന്ന്  രക്ഷപെടുന്നതിനിടെ യുവാവിന് പണി കൊടുത്ത് വാഹനം

അമ്മയെയും സുഹൃത്തിനെയും വെടിവച്ച് കൊന്ന യുവാവ്, അവരുടെ അന്ത്യനിമിഷങ്ങളെക്കുറിച്ച് സമൂഹമാധ്യമത്തില്‍ വിവരിച്ചതിന് ശേഷം ആത്മഹത്യ ചെയ്തു. അമ്മയെയും സുഹൃത്തിനെയും വെടിവച്ച് കൊന്നതിന് ശേഷം പൊലീസിനെ വിളിച്ചറിയിച്ച യുവാവ് പൊലീസ് വീട്ടില്‍ എത്തുന്നതിന് മുന്നേ സംഭവ സ്ഥലത്ത് നിന്ന് കാറില്‍ കടന്ന് കളയുകയായിരുന്നു. ഇതിന് ശേഷം പാസ്പോര്‍ട്ടുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു സമൂഹമാധ്യമത്തിലെ വിവരണം. 

ലോഹോണ്‍ എന്ന യുവാവിനെ അക്രമത്തിന് നയിച്ചതിന് പിന്നിലെ പ്രകോപനകാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. മിസിസിപ്പിയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം റോഡ് മാര്‍ഗം രക്ഷപെടാനായിരുന്നു യുവാവിന്റെ ശ്രമം. എന്നാല്‍ ജോര്‍ജിയയിലേക്കുള്ള യാത്രയ്ക്കിടെ കാര്‍ തകരാറിലായതോടെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. 

മോഷ്ടിച്ച തോക്കുപയോഗിച്ചായിരുന്നു കൊലപാതകമെന്ന് യുവാവ് വീഡിയോയില്‍ വിശദമാക്കുന്നുണ്ട്. തന്റെ തെറ്റുകള്‍ക്കാണ് അവരെ കൊലപ്പെടുത്തിയതെന്നും കൊലപാതകത്തിന് പിന്നില്‍ ആരുടേയും പ്രേരണ ഇല്ലെന്നും ലോഹോണ്‍ വിശദമാക്കുന്നുണ്ട്. സുഹൃത്തിന്റെ തലയിലാണ് വെടിവച്ചത് അവന്‍ അപ്പോള്‍ തന്നെ മരിച്ചെന്നും അമ്മ മരിക്കാന്‍ സമയമെടുത്തെന്നും വീഡിയോയില്‍ പറയുന്നു. തോക്കിലെ നിറ തീരുന്നത് വരെ അമ്മയെ വെടിവച്ചെന്നും യുവാവ് പറയുന്നു.