മദ്യപര്‍ക്കിടയില്‍പെട്ട യുവാവിന് ചെവി നഷ്ടമായി നടവഴിയില്‍ ഇരുന്നുള്ള മദ്യപാനം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അക്രമം

ദില്ലി: മദ്യപര്‍ക്കിടയില്‍ പെട്ട യുവാവിന് ചെവി നഷ്ടമായി. ദില്ലി സുല്‍ത്താന്‍പൂരിലാണ് സംഭവം. ജോലി സ്ഥലത്ത് നിന്ന് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന യുവാവിനെ രണ്ട് മദ്യപര്‍ ആക്രമിക്കുകയായിരുന്നു. ഇവരിലൊരാളാള്‍ യുവാവിന്റെ ചെവി കടിച്ചെടുത്ത് വിഴുങ്ങി. സംഭവത്തില്‍ പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. ജിതേന്ദര്‍ കുമാര്‍ എന്നയാള്‍ക്കാണ് ചെവി നഷ്ടമായത്. 

ഇന്നലെ രാത്രിയാണ് സംഭവം. വീട്ടിലേക്കുള്ള വഴിയില്‍ ഇരുന്ന് മദ്യപിക്കുകയായിരുന്ന രണ്ട് പോരോട് നടപ്പുവഴിയില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. സന്തോഷ്, ദീപക്ക് എന്ന രണ്ട് പേരാണ് പൊലീസ് പിടിയിലായത്. ജീതേന്ദറിന് നേരെ അസഭ്യ വര്‍ഷം നടത്തിയ ശേഷമായിരുന്നു അക്രമം.

ഇവരുടെ മര്‍ദ്ദനം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സന്തോഷ് ജീതേന്ദറുടെ ചെവി കടിച്ചെടുത്ത് വിഴുങ്ങിയത്. ജീതേന്ദറിന്റെ നിലവിളി കേട്ടെത്തിയവര്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആള്‍ക്കാര്‍ ഓടിക്കൂടിയപ്പോഴേയ്ക്കും കടിച്ച് പറിച്ചെടുത്ത ചെവി ഇയാള്‍ വിഴുങ്ങുകയായിരുന്നു.