കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ സര്‍വ്വകക്ഷി യോഗത്തില്‍ വാക്കേറ്റം

കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ തുടര്‍ നടപടികള്‍ക്കായി കട്ടിപ്പാറ ഗ്രാമപഞ്ചായത്തില്‍ കാരാട്ട് റസാഖ് എം എൽ എയുടെ സാന്നിദ്ധ്യത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ വാക്കേറ്റം. യോഗത്തില്‍ സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് ആരോപിച്ച് ഒരു കൂട്ടം യുവാക്കളാണ് പ്രതിഷേധിച്ചത്. യോഗത്തിന് ഒടുവില്‍ വിവിധ പാര്‍ട്ടികളുടെ ഓരോ പ്രതിനിധികള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയിരുന്നു. തങ്ങള്‍ക്ക് അവസരം നല്‍കിയില്ലെന്ന് ആരോപിച്ച് യുവാക്കള്‍ പ്രശ്നമുണ്ടാക്കുകയായിരുന്നു. തങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍നിന്നത്. തങ്ങള്‍ പറയുന്നത് കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ എംഎല്‍എയെ തടയുകയായിരുന്നു. 

അതേസമയം നഫീസയ്ക്കായി തെരച്ചിൽ തുടരണമെന്ന യോഗത്തിലെ ആവശ്യം അംഗീകരിച്ചു. ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പായ വെട്ടിഒഴിഞ്ഞൊട്ടു സ്കൂളിൽ താമസിക്കുന്ന ആളുകളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്നതിന് കുറിച്ച് ആലോചിക്കുമെന്ന കാരാട്ട് റസാഖ് എം എൽ എ. സ്കൂൾ ഉടൻ തുറക്കുന്നതിനാണ് നടപടി. നിപ ബാധയെ തുടർന്ന് സ്കൂൾ തുറക്കുന്നത് നീട്ടിവച്ചിരുന്നു. ഇനിയും തുറക്കാതിരുന്നാൽ കുട്ടികളുടെ പഠനം മുടങ്ങുമെന്നും എം എൽ എ പറഞ്ഞു.