ഓൾ ഇംഗ്ലണ്ട് ബാഡ്‌മിന്‍റണിന്‍റെ ഫൈനലിൽ എത്തിയ ലക്ഷ്യ ജർമൻ ഓപ്പണിൽ ലോക ഒന്നാം നമ്പര്‍താരം വിക്‌ടർ അക്സെൽസനെ ആദ്യമായി അട്ടിമറിച്ചിരുന്നു

ദില്ലി: ഓൾ ഇംഗ്ലണ്ട് ബാഡ്‌മിന്‍റണിന്‍റെ (2022 All England Open) ഫൈനലിൽ എത്തിയത് ആത്മവിശ്വാസം വർധിപ്പിച്ചുവെന്ന് ഇന്ത്യന്‍താരം ലക്ഷ്യ സെൻ (Lakshya Sen). കൊവിഡ് കാലത്ത് പരിശീലനം മുടക്കാതിരുന്നത് ഗുണം ചെയ്തുവെന്നും ലക്ഷ്യ സെൻ പറഞ്ഞു. ടിവിയിൽ മാത്രം കണ്ടിരുന്ന വിക്ടർ അക്സെൽസനിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനായി എന്നും ലക്ഷ്യ സെൻ കൂട്ടിച്ചേര്‍ത്തു. 

സ്വപ്നതുല്യ നാളുകളിലൂടെയാണ് ലക്ഷ്യ സെൻ കടന്നുപോകുന്നത്. ഓൾ ഇംഗ്ലണ്ട് ബാഡ്‌മിന്‍റണിന്‍റെ ഫൈനലിൽ എത്തിയ ലക്ഷ്യ ജർമൻ ഓപ്പണിൽ ലോക ഒന്നാം നമ്പര്‍താരം വിക്‌ടർ അക്സെൽസനെ ആദ്യമായി അട്ടിമറിക്കുകയും ചെയ്തു. പ്രകാശ് നാഥ്, പ്രകാശ് പദുക്കോൺ, പുല്ലേല ഗോപിചന്ദ്, സൈന നെഹ്‍വാൾ എന്നിവർക്ക് ശേഷം ഓൾ ഇംഗ്ലണ്ട് ഓപ്പണിന്‍റെ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻതാരമാണ് ഇരുപതുകാരനായ ലക്ഷ്യ സെൻ. പ്രകാശ് പദുക്കോൺ അക്കാഡമിയിൽ ലക്ഷ്യയുടെ പരിശീലകൻ മലയാളിയായ വിമൽ കുമാറാണ്. 

റാങ്കിംഗില്‍ ലക്ഷ്യക്ക് നേട്ടം 

ജർമൻ ഓപ്പണിലെയും ഓൾ ഇംഗ്ലണ്ട് ബാഡ്‌മിന്‍റണിലേയും തകർപ്പൻ പ്രകടനത്തോടെ ലക്ഷ്യ സെൻ ലോക റാങ്കിംഗിൽ ഒൻപതാം സ്ഥാനത്തെത്തി. ആദ്യമായാണ് ഇന്ത്യൻതാരം ലോക റാങ്കിംഗിൽ ആദ്യ പത്തിൽ എത്തുന്നത്. പുതിയ റാങ്കിംഗിൽ രണ്ട് സ്ഥാനമാണ് ലക്ഷ്യ മെച്ചപ്പെടുത്തിയത്. പുരുഷ ഡബിൾസിൽ ചിരാഗ് ഷെട്ടി, സാത്വിക് സായ്‍രാജ് സഖ്യം ഏഴാം സ്ഥാനത്തെത്തി. വനിതകളിൽ പന്ത്രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ മലയാളി താരം ട്രീസ ജോളി, ഗായത്രി ഗോപീചന്ദ് സഖ്യം മുപ്പത്തിനാലാം റാങ്കിലേക്കുയർ‍ന്നു.

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഫൈനലിലെത്തിയിരുന്നു. നിലവിലെ ചാമ്പ്യന്‍ മലേഷ്യയുടെ ലീ സിയ ജിയയെ ഒന്നിനെതിരെ രണ്ട് ഗെയിമുകളില്‍ അട്ടിമറിച്ചാണ് ലക്ഷ്യ സെന്‍ ഫൈനലിലെത്തിയത്. സ്കോര്‍ 13 12-21 21-19.

All England Championship: നിലവിലെ ചാമ്പ്യനെ അട്ടിമറിച്ചു; ചരിത്രനേട്ടവുമായി ലക്ഷ്യ സെന്‍ ഫൈനലില്‍