ദുബായ് ചെസ് ഓപ്പണ്‍: പ്രഗ്നാനന്ദയെ വീഴ്ത്തി അരവിന്ദ് ചിദംബരത്തിന് കിരീടം
അവസാന റൗണ്ടില്‍ വിജയിക്കാന്‍ ഒരു സമനില ധാരാളമായിരുന്നു അരവിന്ദിന്
ദുബായ്: ദുബായ് ചെസ് ഓപ്പണില്‍ വിസ്‌മയതാരം ആര്‍ പ്രഗ്നാനന്ദയെ ഞെട്ടിച്ച് ഇരുപത്തിരണ്ടുകാരനായ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ അരവിന്ദ് ചിദംബരം. 7.5/9 എന്ന പോയിന്‍റില്‍ ഒന്‍പതാം റൗണ്ടിലാണ് അരവിന്ദിന്‍റെ കിരീടധാരണം. ടൂര്‍ണമെന്‍റില്‍ ആറ് ജയവും മൂന്ന് സമനിലയും അരവിന്ദ് ചിദംബരം സ്വന്തമാക്കി. അവസാന റൗണ്ടില്‍ വിജയിക്കാന്‍ ഒരു സമനില ധാരാളമായിരുന്നു അരവിന്ദിന്. ടൂര്‍ണമെന്‍റില്‍ നാല് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളും ഇന്ത്യന്‍ താരങ്ങള്‍ക്കാണ്.
ഇരു താരങ്ങളെയും പരിശീലകന്‍ രമേഷ് ആര്‍ബി അഭിന്ദിച്ചു. ഇന്ത്യയുടെ ആദ്യ ദേശീയ ട്രിപ്പിള്‍ ചാമ്പ്യനാണ് അരവിന്ദ് ചിദംബരം.
ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ മൂന്നാം തവണയും പരാജയപ്പെടുത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് 17കാരനായ ആര്‍ പ്രഗ്നാനന്ദ ദുബായ് ചെസ് ഓപ്പണില്‍ മത്സരിക്കാനിറങ്ങിയത്. മിയാമിയിലെ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പ് ചെസ് ചാമ്പ്യന്‍ഷിപ്പിലാണ് കാള്‍സനെ കഴിഞ്ഞ മാസം പ്രഗ്നാനന്ദ മൂന്നാം തവണയും അട്ടിമറിച്ചത്. നേരത്തെ ഫെബ്രുവരിയിൽ ഓൾലൈൻ റാപിഡ് ചെസ് ചാമ്പ്യൻഷിപ്പിലും മെയ് 20ന് ചെസ്സബിൾ മാസ്‌റ്റേഴ്സ് ഓൺലൈൻ ടൂർണമെൻറിലും കാള്‍സനെ പ്രഗ്നാനന്ദ മലര്‍ത്തിയടിച്ചിരുന്നു. വിശ്വനാഥന്‍ ആനന്ദിനും ഹരികൃഷ്ണനും ശേഷം കാള്‍സനെ തോല്‍പിക്കുന്ന ഇന്ത്യന്‍താരമായിരുന്നു പ്രഗ്നാനന്ദ.