Abhinav Bindra Foundation : ഇതിഹാസങ്ങള്‍ ഒന്നിച്ച്; പുല്ലേല ഗോപീചന്ദിനെ പങ്കെടുപ്പിച്ച് വെബിനാറുമായി ബിന്ദ്ര
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റുകളിലൊന്നായ ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ കിരീടം നേടിയ രണ്ടാമത്തെ മാത്രം ഇന്ത്യക്കാരനാണ് പുല്ലേല ഗോപിചന്ദ്
ദില്ലി: കായികരംഗത്തെയും മൂല്യങ്ങളെയും മാതൃകാതാരങ്ങളെയും പരിശീലകരേയും കുറിച്ച് വെബിനാറുമായി അഭിനവ് ബിന്ദ്ര ഫൗണ്ടേഷന്‍ (Abhinav Bindra Foundation). ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ ഇതിഹാസം പുല്ലേല ഗോപീചന്ദിനെ (Pullela Gopichand) പങ്കെടുപ്പിച്ചാണ് ഒളിംപിക്‌സ് ഷൂട്ടിംഗ് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര (Abhinav Bindra) വെബിനാര്‍ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 26ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാരംഭിക്കുന്ന വെബിനാറിനായി ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.
ബിന്ദ്ര ഇന്ത്യയുടെ സുവര്‍ണതാരം
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ഒളിംപിക് വ്യക്തിഗത സ്വര്‍ണ മെഡല്‍ ജേതാവാണ് അഭിനവ് ബിന്ദ്ര. 2008ലെ ബീജിംഗ് ഒളിംപിക്‌സിൽ 10 മീറ്റർ എയർ റൈഫിൾസിൽ സ്വർണം നേടിയതോടെ ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യയുടെ സുവര്‍ണനേട്ടം അഭിനവ് ബിന്ദ്ര അടയാളപ്പെടുത്തുകയായിരുന്നു. ഇതിന് പുറമെ ലോക ചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ബിന്ദ്ര സ്വര്‍ണം നേടിയിട്ടുണ്ട്. അര്‍ജുന, മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന, പദ്‌മഭൂഷന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി ബിന്ദ്രയെ രാജ്യം ആദരിച്ചു.
ഗോപീചന്ദ് ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ഹീറോ
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റുകളിലൊന്നായ ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ കിരീടം നേടിയ രണ്ടാമത്തെ മാത്രം ഇന്ത്യക്കാരനാണ് പുല്ലേല ഗോപീചന്ദ് എന്ന പി ഗോപീചന്ദ്. 2001ലായിരുന്നു ആ ചരിത്രം നിമിഷം.
1999ല്‍ രാജ്യം അര്‍ജ്ജുന അവാര്‍ഡ് നല്‍കി ഗോപീചന്ദിനെ ആദരിച്ചു. 2001ല്‍ ഇന്ത്യയിലെ പരമോന്നത കായിക പുരസ്‌കാരമായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരവും 2005ല്‍ പത്മശ്രീയും 2009ല്‍ ദ്രോണാചാര്യയും 2014ല്‍ പത്ഭൂഷണും നല്‍കി രാജ്യം ഗോപീചന്ദിനെ ആദരിച്ചു. ഐതിഹാസികമായ കരിയറിന് ശേഷം പരിശീലകന്‍റെ കുപ്പായത്തില്‍ തിളങ്ങുകയാണ് ഗോപീചന്ദ്. പി വി സിന്ധു, സൈന നെഹ്‌വാള്‍ എന്നീ സൂപ്പര്‍ താരങ്ങള്‍ പുല്ലേല ഗോപീചന്ദിന്‍റെ ശിഷ്യരാണ്.