നെഹ്റ്രു ട്രോഫി ജലോത്സവത്തിനൊരുങ്ങി ആലപ്പുഴ; സച്ചിൻ മുഖ്യാതിഥി
ജലപൂരത്തെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു ആലപ്പുഴ. വഞ്ചിപ്പാട്ട് മത്സരവും സാംസ്കാരിക പരിപാടികളുമൊക്കെയായി നഗരം ജലോത്സവ ലഹരിയിലാണ്.
ആലപ്പുഴ: ശനിയാഴ്ച നടക്കുന്ന അറുപത്തിയേഴാമത് നെഹ്റ്രു ട്രോഫി ജലോത്സവത്തിനൊരുങ്ങി ആലപ്പുഴ. നെഹ്റ്രു ട്രോഫിക്കൊപ്പം ചാമ്പ്യൻസ് ബോട്ട് ലീഗ് കൂടി തുടങ്ങുന്നതിന്‍റെ ആവേശത്തിലാണ് ജലോത്സവ പ്രേമികൾ. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറാണ് മുഖ്യാതിഥി.
ജലപൂരത്തെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു ആലപ്പുഴ. വഞ്ചിപ്പാട്ട് മത്സരവും സാംസ്കാരിക പരിപാടികളുമൊക്കെയായി നഗരം ജലോത്സവ ലഹരിയിലാണ്. 20 ചുണ്ടൻ വള്ളങ്ങൾ നെഹ്റ്രു ട്രോഫിക്കായി മത്സരിക്കും. പ്രദർശന വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും മത്സരം വേറെയുമുണ്ട്. നെഹ്റ്രു ട്രോഫി ഹീറ്റ്സുകൾക്കൊപ്പം ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളും നടക്കും. സിബിഎല്ലിന്‍റെ ഫൈനലിനു ശേഷമാണ് നെഹ്റ്രു ട്രോഫി ഫൈനൽ മത്സരം.
30 ലക്ഷം രൂപയുടെ ടിക്കറ്റുകൾ ഇതിനോടകം വിറ്റുകഴിഞ്ഞു. പുന്നമടയിൽ നെഹ്റ്രു പവലിയിനിലും ഫിനീഷിംങ് പോയിന്‍റിലും ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാകും ജലോത്സവം സംഘടിപ്പിക്കുക. കുറ്റമറ്റരീതിയിലുള്ള സ്റ്റാർട്ടിംഗ് സംവിധാനവും സജ്ജമാണ്.