10-0ത്തിനായിരുന്നു ലോക രണ്ടാം നമ്പറായ ജപ്പാനീസ് താരത്തിന്റെ ജയം. ഇനി വെങ്കലത്തിന് വേണ്ടി അമന് മത്സരിക്കാം.

പാരീസ്: ഒളിംപിക്‌സ് പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ അമന്‍ സെഹ്രാവത് സെമി ഫൈനലില്‍ പരാജയപ്പെട്ടു. സെമിയില്‍ ജപ്പാന്റെ റീ ഹിഗുച്ചിയാണ് അമനെ പരാജയപ്പെടുത്തി. 10-0ത്തിനായിരുന്നു ലോക രണ്ടാം നമ്പറായ ജപ്പാനീസ് താരത്തിന്റെ ജയം. ഇനി വെങ്കലത്തിന് വേണ്ടി അമന് മത്സരിക്കാം. അല്‍ബേനിയയുടെ സലിംഖാന്‍ അബാകറോവിനെ തോല്‍പ്പിച്ചായിരുന്നു താരത്തിന്റെ സെമി ഫൈനല്‍ പ്രവേശനം. സലിം ഖാനെതിരെ പുലര്‍ത്തിയ ആധിപത്യം തുടരാന്‍ ഇന്ത്യന്‍ താരത്തിന് സാധിച്ചില്ല. മത്സരം തുടങ്ങി മൂന്ന് മിനിറ്റുകള്‍ക്കിടെ തന്നെ ഹിഗുച്ചി അമനെ മലര്‍ത്തിയടിച്ചു.

ക്വാര്‍ട്ടര്‍ മത്സരത്തില്‍ തുടക്കത്തില്‍ തന്നെ അല്‍ബേനിയന്‍ താരത്തെ പ്രതിരോധത്തിലാക്കാന്‍ അമന് കഴിഞ്ഞിരുന്നു. മത്സരത്തിന്റെ ആദ്യ സെക്കന്‍ഡുകള്‍ക്കിടെ യാതൊരു ശ്രമവും നടത്താതിന് സലിംഖാന് മുന്നറിയിപ്പും കൊടുത്തു. അടുത്ത 30 സെക്കന്‍ഡുകള്‍ക്കിടെ അമന്‍ മൂന്ന് പോയിന്റുകള്‍ നേടി. പിന്നീട് ഒറ്റയടിക്ക് ഒമ്പത് പോയിന്റുകളാണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയത്. ഇതോടെ 12-0ത്തിന് ഇന്ത്യന്‍ താരം ആധികാരിക വിജയം നേടി. പ്രീ ക്വാര്‍ട്ടറില്‍ നോര്‍ത്ത് മാസിഡോണിയയുടെ വ്‌ളാഡിമര്‍ ഇഗോറോവിനെ തോല്‍പ്പിച്ചാണ് താരം അവസാനം എട്ടിലെത്തിയിരുന്നത്.