Asianet News MalayalamAsianet News Malayalam

അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം, താരങ്ങളുടെ പ്രതിഷേധം, കുത്തിയിരിപ്പ്, ഒടുവിൽ ഇന്ത്യക്ക് കബഡി സ്വർണം

ഇന്ത്യ നാലു പോയന്‍റിന് അവകാശവാദം ഉന്നയിക്കുകയും ഇറാന്‍ താരങ്ങള്‍ എതിര്‍ക്കുകയും ചെയ്തതോടെ റഫറി ഇരു ടീമിനും ഓരോ പോയന്‍റ് വീതം നല്‍കി. ഇതോടെ സ്കോര്‍ 29-29 ആയി. എന്നാല്‍ നാലു പോയന്‍റ് നല്‍കണമെന്ന ആവശ്യത്തില്‍ ഇന്ത്യ ഉറച്ചു നിന്നതോടെ വീണ്ടും ആശയക്കുഴപ്പമായി

Asian Games 2023 Live Updates: Finally, India win men's kabaddi gold after Dramatic Final gkc
Author
First Published Oct 7, 2023, 4:32 PM IST

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം കബഡി ഫൈനലില്‍ ആവേശവും നാടകീയതയും നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ഇറാനെ വീഴ്ത്തി ഇന്ത്യക്ക് സ്വര്‍ണം. കളി തീരാന്‍ ഒരു മിനിറ്റ് മാത്രം അവശേഷിക്കെ ഇരു ടീമുകളും 28-28 എന്ന തുല്യ സ്കോറിലായിരുന്നു. ഇന്ത്യക്ക് പോയന്‍റ് അനുവദിച്ചതിനെതിരെ ഇന്ത്യയും ഇറാനും തര്‍ക്കം ഉന്നയിച്ചതോടെ മത്സരം പിന്നീട് നിര്‍ത്തിവെച്ചു.

ഇറാന്‍ കോര്‍ട്ടില്‍ ഡു ഓര്‍ ഡൈ റെയ്ഡിനിറങ്ങിയ പവനെ ഇറാന്‍ താരങ്ങള്‍ പിടിച്ചെങ്കിലും ഇറാന്‍ താരങ്ങളെ സ്പര്‍ശിക്കും മുമ്പ് താന്‍ ലൈനിന് പുറത്തുപോയതായി പവന്‍ അവകാശപ്പെട്ടു. പഴയ കബഡി നിയമപ്രകാരം റെയ്ഡര്‍ ഡിഫന്‍ഡര്‍മാരെ തൊടാതെ ലൈനിന് പുറത്തുപോയാല്‍ അയാളെ പിന്തുടര്‍ന്ന ഡിഫന്‍ഡറും പുറത്തുപോവും. എന്നാല്‍ പ്രൊ കബഡി ലീഗില്‍ ഉപയോഗിക്കുന്ന പുതിയ നിമയം അനുസരിച്ച് റെയ്ഡര്‍ മാത്രമാണ് പുറത്തുപോവുക. ഇതോടെ റഫറിയുടെ തിരുമാനത്തെച്ചൊല്ലി ഇരു ടീമുകളും തമ്മില്‍ തര്‍ക്കം തുടങ്ങി.

ഇന്ത്യ നാലു പോയന്‍റിന് അവകാശവാദം ഉന്നയിക്കുകയും ഇറാന്‍ താരങ്ങള്‍ എതിര്‍ക്കുകയും ചെയ്തതോടെ റഫറി ഇരു ടീമിനും ഓരോ പോയന്‍റ് വീതം നല്‍കി. ഇതോടെ സ്കോര്‍ 29-29 ആയി. എന്നാല്‍ നാലു പോയന്‍റ് നല്‍കണമെന്ന ആവശ്യത്തില്‍ ഇന്ത്യ ഉറച്ചു നിന്നതോടെ വീണ്ടും ആശയക്കുഴപ്പമായി.ഒടുവില്‍ ഇന്ത്യക്ക് മൂന്നും ഇറാന് ഒരു പോയന്‍റും റഫറി അനുവദിച്ചതോടെ ഇറാന്‍ താരങ്ങള്‍ പ്രതിഷേധവുമായി കോര്‍ട്ടില്‍ കുത്തിയിരുന്നു. ഇതോടെ മത്സരം താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടിവന്നു. മുക്കാല്‍ മണിക്കൂറോളം തടസപ്പെട്ട മത്സരം ഒടുവില്‍ പുനരാരംഭിച്ചു.

അഫ്ഗാനെതിരായ ഫൈനല്‍ മഴ മുടക്കിയിട്ടും ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യ എങ്ങനെ സ്വര്‍ണം നേടി, കാരണമിതാണ്

അപ്പീലില്‍ ഉറച്ചു നിന്നതോടെ ഇന്ത്യക്ക് മൂന്നും ഇറാന് ഒരു പോയന്‍റും നല്‍കിയ റഫറിയുടെ തീരുമാനം ഇറാന്‍ അംഗീകരിച്ചതോടെയാണ് മത്സരം വീണ്ടും തുടങ്ങിയത്. ഇതോടെ ഇന്ത്യക്ക് 31ഉം ഇറാന് 29ഉം പോയന്‍റായി. ഇന്ത്യയുടെ കോര്‍ട്ടില്‍ റെയ്ഡിനെത്തിയ ഇറാന്‍ താരം റേസയെ ഇന്ത്യ പിടിച്ചിട്ടു. ഇതോടെ ഇന്ത്യ 32 പോയന്‍റിലെത്തി.ഒരു പോയന്‍റ് കൂടി നേടിയ ഇന്ത്യ 33-29ന് ജയിച്ച് കബഡിയില്‍ തുടര്‍ച്ചയായ എട്ടാം സ്വര്‍ണം നേടി. നേരത്തെ ചൈനീസ് തായ്പേ‌യിയെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍(26-25) ഇന്ത്യന്‍ വനിതകളും കബഡിയില്‍ സ്വര്‍ണം നേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios