ആദ്യമത്സരത്തിൽ മുപ്പത്തിയഞ്ചും രണ്ടാംമത്സരത്തിൽ മുപ്പതും നീക്കത്തിനൊടുവിൽ ഇരുവരും സമനില സമ്മതിച്ചു

ബാകു: ചെസ് ലോകകപ്പ് ചാന്പ്യനെ ഇന്നറിയാം. ഇന്ത്യയുടെ പ്രഗ്നാനന്ദയും നോർവേ താരം മാഗ്നസ് കാൾസനും ടൈ ബ്രേക്കറിൽ ഏറ്റുമുട്ടും. വൈകിട്ട് മൂന്നരയ്ക്കാണ് ടൈ ബ്രേക്കർ തുടങ്ങുക. ഫൈനലിലെ രണ്ട് മത്സരവും സമനിലയിൽ അവസാനിച്ചതോടെയാണ് ചെസ് ലോകകപ്പ് പോരാട്ടം ടൈബ്രേക്കറിലേക്ക് നീണ്ടത്.

Add Asianetnews as a Preferred SourcegooglePreferred

ആദ്യമത്സരത്തിൽ മുപ്പത്തിയഞ്ചും രണ്ടാംമത്സരത്തിൽ മുപ്പതും നീക്കത്തിനൊടുവിൽ ഇരുവരും സമനില സമ്മതിച്ചു. രണ്ടാം മത്സരത്തിൽ വെളുത്ത കരുക്കളുടെ ആനുകൂല്യമുണ്ടായിട്ടും കാൾസൺ കളി സമനിലയിലേക്ക് കൊണ്ടു പോവുകയായിരുന്നു. ആരോഗ്യ പ്രശ്നവും റാപ്പിഡ് ചെസ്സിലെ കരുത്തുമായിരുന്നു കാരണം.

ക്വാർട്ടറിലും സെമിയിലും പ്രഗ്നാനന്ദയുടെ വിജയം ടൈ ബ്രേക്കറിലൂടെയായിരുന്നു. സെമിയിൽ തോൽപിച്ചത് ലോക മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനയെയാണ്. ഇതിന് മുൻപ് ലോക രണ്ടാം നമ്പർതാരം ഹികാരു നകാമുറയെയും തോൽപിച്ചു. ലോകറാങ്കിംഗിൽ 29ാം സ്ഥാനക്കാരനായ പ്രഗ്നാനന്ദ, വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ്. ലോക റാങ്കിംഗിൽ ഒന്നാമനായ കാൾസനും ആദ്യ ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് ടൈ ബ്രേക്കറിന് എത്തുന്നത്.